2016, മാർച്ച് 3, വ്യാഴാഴ്‌ച

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾക്കുള്ളിലെ സ്വപ്‌നങ്ങൾ
*****************************************
ഇരുളായിരുന്നുവെന്നു ...
ഉള്ളിൽ   നിറഞ്ഞ ഇരുള് ...
തപ്പിത്തടഞ്ഞു ഞാനങ്ങനെ ഒരു പാട് ദൂരം നടന്നു ..
പരിചിതമായ മുഖങ്ങൾ ഒരു പാട് മുന്നിലൂടെ കടന്നു .പോയി ..
ഒരു ട്രെയിനിന്റെ സ്പീടുണ്ടായിരുന്നു എന്റെ യാത്രക്ക് ..
മുഖങ്ങളൊന്നും എന്നെ ശ്രദ്ധിക്കുന്നേയില്ല ..
ഒരു പക്ഷെ അവരെന്നെ കാണുന്നുണ്ടാവില്ല എന്ന് സംശയിച്ചു ഞാൻ ..
എങ്കിലും എനിക്കെന്തുകൊണ്ടാണ് ഈ യാത്രയുടെ സ്പീഡ് ഒന്ന് കുറച്ചു
അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുവാൻ പോലും സാധിക്കാത്തതു ..
പെട്ടന്നൊരു നിമിഷം ഒരു ട്രെയിനിന്റെ ബോഗിക്കുള്ളിലാണ് ഞാനെന്നൊരു തോന്നൽ ..
ഇരുട്ടിൽ നിന്നും ഞാൻ തപ്പിയെടുത്ത നേർത്ത വെളിച്ചത്തെ വീണ്ടും ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ട്രെയിൻ ഒരു തുരങ്കത്തിലേക്ക് ഊളിയിട്ടിറങ്ങി .
ശക്തമായ ഒരു ചൂളം വിളി ... കണ്ണ് തുറക്കുമ്പോൾ എന്റെ തൊട്ടടുത്തു നീല വെളിച്ചമായി ബെൽ മുഴക്കി ഫോൺ എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു .
ഫോൺ എടുക്കും മുൻപേ സമയമൊന്നു നോക്കി .. രാവിലെ  5.30
ഫോൺ എടുത്തു ചേര്ത്തു ..
അപ്പുറത്തെ തലക്കൽ വിറയാർന്ന ശബ്ദം ... റോബിൻ .... എവിടെയാ നീ
അതിശയത്തോടെ അവൻ ചോദിച്ചു ... എട്ടനെന്നാ ഈ നേരത്ത് ... ????
"ഒന്നുമില്ല ...  സ്വപ്‌നങ്ങൾ , എന്തൊക്കെയോ ചീത്ത സ്വപ്നങ്ങൾ ... "
പിന്നീടൊന്നും കേട്ടില്ല .. അപ്പുറത്ത് ഫോൺ  കട്ട് ആയി ..
കൂടുതൽ ആലോചിക്കാന്‍ സമയമനുവദിക്കാത്തത് കൊണ്ടാവും റോബിന്‍ ബാത്ത്റൂമിലേക്കോടി .
ഫ്ലാറ്റിന്റെ സ്റെപ്പുകള്‍ ഇറങ്ങി വണ്ടി വരുന്ന സ്ഥലത്തേക്ക് നടക്കുമ്പോള്‍ അവന്‍ ആലോചിച്ചത് എട്ടനെക്കുറിച്ചായിരുന്നു ..അതൊരു പതിവായിരിക്കുന്നു ... ഇടയ്ക്കിടെ ഉള്ള കോളുകള്‍ ..
പേടിയുണ്ടാവും ... കാലം അതല്ലേ ... ചിരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ മരണം തട്ടിയെടുക്കുന്ന കാലം ..പ്രത്യേകിച്ച് ഈ നാട്ടില്‍ .. ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ലല്ലോ ....
ജീവിതം ഊഹിച്ചെടുത്തു പൂരിപ്പിച്ച് അത് മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മളെ ദൈവമെന്നു വിളിക്കാമായിരുന്നു .
ഉള്ളില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ ഒരു ദീര്‍ഖനിശ്വാസമായി പുറത്തേക്ക് വന്നപ്പോള്‍ ആണ് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടതും ..
തിരിഞ്ഞു നോക്കുമ്പോള്‍ ഇരുട്ടില്‍ ഒരു നീണ്ട രൂപം ..
സൂക്ഷിച്ചു നോക്കിയാ റോബിന്റെ ഉള്ളില്‍ അറിയാതെ ഒരു ആന്തലുണ്ടായി ..
നല്ല നീളമുള്ള വൃദ്ധനായ ഒരു മനുഷ്യന്‍ ..എന്നാല്‍ ശരീരത്തിന് നല്ല ആരോഗ്യമുള്ളതു പോലെ ... അവന്‍ നില്‍ക്കുന്നതിനും പിന്നിലായി .ശക്തമായ കാല്‍വെപ്പുകളോടെ നടന്നു നീങ്ങുകയാണയാള്‍ ..
ഇടത്തേക്ക് തിരിഞ്ഞു അയാളെ തന്നെ നോക്കി അവനങ്ങനെ നിന്നു. അടുത്തെത്തിയപ്പോള്‍ രൂക്ഷമായ ഒരു നോട്ടം .. അയാളുടെ കണ്ണിലെ അഗ്നി തന്റെ കണ്ണുകളെ ചുട്ടു ചാമ്പലാക്കും പോലെ തോന്നി അവനു .. സൂക്ഷിച്ചു അവനെ നോക്കിക്കൊണ്ട്‌ തന്നെ അയാള്‍ മുന്നോട്ടു നടന്നു നീങ്ങി ...
ഒരിക്കല്‍ കൂടി മാത്രമേ തല തിരിച്ചു റോബിന്‍ അയാളെ നോക്കിയുള്ളൂ ... അയാളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. തല നിറയെ നരച്ചു തിളക്കമുള്ള മുടിയാല്‍ മൂടപ്പെട്ടിരുന്നു ... കാഴ്ച മറയുന്ന പോലെ ... അയാളുടെ കാലടിയുടെ ശബ്ദം അവന്റെ ചെവിയിലേക്ക് മുഴക്കമായി നിലകൊണ്ടു ..
ആദ്യമായി ഒരു പ്രാര്‍ത്ഥന .. ഓഫീസ് വണ്ടി  എത്രയും വേഗം വന്നിരുന്നെങ്കില്‍ എന്ന് അറിയാതെ അവന്‍ പ്രാര്‍ഥിച്ചു പോയി .. അതിനൊപ്പം നിന്നിരുന്ന സ്ഥലത്ത് നിന്ന് താഴേക്കിറങ്ങി റോഡിലേക്ക് പതിയെ നടന്നു അവന്‍ ... ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ... ഉള്ളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു ... അവനിത് വരെ കേള്‍ക്കാത്ത അയാളുടെ ശബ്ദത്തില്‍ ....
"റോബിന്‍ നിന്നെ കൊണ്ടുപോകുവാന്‍ വന്നതാണ് ഞാനെന്നു .. "
റോഡില്‍ വണ്ടി കാത്തുള്ള നില്‍പ്പിനു നീളം കൂടുന്ന പോലെ ... ദൂരെ നിന്നൊരു കോസ്ടര്‍ ബസ് പാഞ്ഞു വരുന്നത് മാത്രമേ അവനു ഓർമയുണ്ടായിരുന്നുള്ളൂ ... തന്നെ എടുക്കുവാന്‍ വന്ന കമ്പനി വണ്ടി ആണത് എന്നാ ആശ്വാസം അവന്റെ മുഖത്ത് നിഴലിച്ചു. പിന്നിലോരാള്‍ തന്നെ മാത്രം നോക്കി എന്തിനോ നില്‍ക്കുന്നു എന്നാ ബോധം മറന്നു വണ്ടിക്കുള്ളിലേക്ക് എത്തിപ്പെടാൻ  അവന്റെ ശരീരം അവനെ ക്ഷണിച്ചുകൊണ്ടേയിരുന്നു...
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്പീഡിൽ
പാഞ്ഞു വന്ന വണ്ടി റോബിന്റെ തൊട്ടടുത്തെത്തുംപോൾ ഭ്രാന്തു പിടിച്ചത് പോലെ വീണ്ടും സ്പീഡ് കൂടുകയാണ്ണ്ണ്ടായത്. തന്റെ മരണമാണാ വരുന്നതെന്ന തിരിച്ചറിവിൽ ജീവ
രക്ഷാർഥം വെട്ടിത്തിരിഞ്ഞവൻ ഇടത്തേക്ക് തിരിഞ്ഞു ചാടി ദൂരേക്ക്‌ തെറിച്ചു വീണു . സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്നുള്ള അലർച്ചകൾ . കിടന്ന കിടപ്പിൽ
റോബിൻ നോക്കിയത് വണ്ടിയിലേക്കായിരുന്നില്ല.പകരം അയാൾ അവിടെ ഉണ്ടോ എന്നായിരുന്നു . വലിയൊരു സ്ഫോടനശബ്ദത്തോടെ വണ്ടി പൊട്ടിത്തെറിച്ച തീയുടെ കനലുകൾ അയാളുടെ കണ്ണിൽ ആളുന്നത്തു കണ്ടു റോബിൻ പേടിയോടെ കണ്ണുകൾ അടച്ചു .
മനസിലേക്ക് പ്രിയപ്പെട്ടവരുടെ മുഖം കൂട്ടുകാരുടെ മുഖം . വിതുമ്പലമർത്തി റോബിൻ എഴുന്നേറ്റു നില്ക്കുവാൻ ശ്രമിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .
"റോഡിൽ നിന്ന് സ്വപ്നം കണ്ടു കരയാതെ വണ്ടിയിൽ കേറടാ "
സ്ലോമൊയുടെ ശബ്ദം.
പതിയെ റോബിൻ കണ്ണുകൾ തുറന്നു .കണ്മുന്നിൽ ഓഫിസിലെ വണ്ടി. ചിരിയോടെ സ്ലോമോ. പിന്നിൽ തന്നെ നോക്കുന്ന കൂട്ടുകാർ . ആശ്വാസം നിറഞ്ഞ മുഖവുമായി റോബിൻ എല്ലാവരെയും നോക്കി. പതിയെ വണ്ടിയിലേക്ക് . എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..
വണ്ടിക്കുള്ളിൽ ഇരുന്നശേഷം വിറയ്ക്കുന്ന ചുണ്ടുകളുമായി
വിതുമ്പലടക്കി അവൻ പതിയെ നോക്കി
അവിടെ അല്പ്പം അകലെയായി അയാൾ . തന്നെ തന്നെ നോക്കിക്കൊണ്ട്‌ . തന്റെ
കണ്ണുകളെ കീഴ്പ്പെടുത്തിക്കൊണ്ട് ...
സിഗ്നൽ കടന്നു മറയുമ്പോൾ റോബിൻ ആദ്യമായി പ്രാർഥിക്കുകയായിരുന്നു . അപകടങ്ങൾ ഒഴിയുവാനുള്ള പ്രാർത്ഥന .
ഇടയിലെപ്പോഴോ പാതിമയക്കത്തിൽ
മറ്റൊരു പുതിയ സ്വപ്നത്തിലേക്ക് അവൻ വഴുതിവീണു


നിരഞ്ജൻ

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍
***************************************
ഇരുട്ടില്‍ കമ്പികള്‍ക്കിടയിലൂടെ
ആകാശം നോക്കി കിടന്നാല്‍
ഉറങ്ങിപ്പോകുമത്രേ
ഈനാശുവിന്റെ ഐഡിയ ആണത്.
ഒറ്റപ്പെടുമ്പോള്‍ നിഴല്
മാത്രമാണ് ഇവിടെ കൂട്ട്..
വെറുതെ പ്രതീക്ഷിക്കാം
ഈനാശു തിരിചെത്തുമെന്നു ..
ഇപ്പോള്‍ നിലാവിന്റെ വെട്ടത്തില്‍
എവിടെയോ ഓടിളക്കുന്നുണ്ടാകും
ആ നന്മയുള്ള കള്ളന്‍ ...
വാതിലിലൂടെ ലാത്തി കുത്തി റോന്തു ചുറ്റുന്ന
ഗാര്‍ഡിന്റെ കാലുകള്‍ക്ക് ഇടര്ച്ചയുടെ താളം
ആരോടോ പിടിച്ചു വാങ്ങി മോന്തിയ റമ്മിന്റെ രൂക്ഷ ഗന്ധം
രണ്ട് നക്ഷത്രങ്ങള്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു
ആദ്യം വെറുപ്പ്‌ തോന്നിയത് മുത്തശിയോട്..
നക്ഷത്രങ്ങള്‍ അച്ഛനമ്മമാരാണെന്നു പറഞ്ഞു തന്നെ മുത്തശികഥകളോടും
പിന്നെ വെറുപ്പ്‌ തോന്നിയത് അമ്മയോടും...
ചോര ഉണങ്ങാത്ത കത്തി ഇപ്പോളും കയ്യിലുണ്ടേങ്കില്‍ ..
അതിലൊന്നിനെ ലക്ഷ്യം വെച്ചു എറിയാമായിരുന്നു
ഭക്ഷണപാത്രത്തില്‍ താളമടിച്ചു ആരോ സന്യാസിനി മൂളുന്നു...
അത് ശ്രദ്ധിക്കാതെ നക്ഷത്രങ്ങളോട് വിളിച്ചു പറഞ്ഞു
അമ്മെ ഞാന്‍ നിങ്ങളെയും വെറുക്കുന്നു
സെല്ലിലെ കമ്പികളില്‍ ലാത്തി കൊണ്ടുള്ള ശക്തമായ പ്രഹരം
മദ്യത്തിന്റെ മണമുള്ള ആക്രോശം
പുതപ്പിനടിയിലേക്കു ചുരുണ്ട് കയറുമ്പോള്‍
കരഞ്ഞില്ല
എന്തോ വല്ലാത്തൊരു ഉന്മാദം
നായിന്റെ മോന്‍ ..
മദ്യ ലഹരിയിലും സത്യം പറഞ്ഞ പോലീസേമ്മാന്‍
അനിയത്തിക്കുട്ടിയുടെ അടഞ്ഞ കണ്ണുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ കണ്ണീരിനു ചോരയുടെ ചുവപ്പ്
ജന്മം തന്നവന്റെ കാമപ്രാന്തിന്റെ കറയാണത്
തിരിച്ചറിയാന്‍ വൈകിപ്പോയി
കെട്ടഴിച്ചു താഴെക്കിറക്കുംപോള്‍
അമ്മയുടെ ശരീരം പഞ്ഞിക്കെട്ടു പോലെയിരുന്നു
മൂടി വെക്കാന്‍ ശ്രമിച്ച രഹസ്യങ്ങളും പേറി
ദേഹം ഉപേക്ഷിച്ചു ദേഹി പോയപ്പോള്‍
അറിഞ്ഞിരുന്നുവോ ഈ മകന്‍ അച്ഛനെയും അവിടെക്കയക്കുമെന്നു
കൂട്ടിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ ഒരുത്തരം ..
കൊന്നു ..ജനിപ്പിച്ചവനെ തന്നെ ..ഒന്നല്ല 18 കുത്ത്
18 കൊല്ലം മകനായതിന്റെ പാപം തീരാന്‍ 18 കുത്ത്
നെഞ്ചിനുള്ളില്‍ അനിയത്തി പൊട്ടിച്ചിരിച്ചു ..
ആരോ ഉള്ളിലിരുന്നു പറഞ്ഞു
ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല
അവര്‍ ഗോവിന്ദച്ചാമിമാര്‍ക്ക് വക്കാലത്ത് പറയുന്നു
എനിക്കൊരു മുഴം കയറു തരൂ ...
ഒരു ദിവസത്തേക്ക് തുറന്നു വിടൂ
എനിക്കൊരു ആരാച്ചാരാകണം
ഉറക്കത്തിലെപ്പോഴോ അമ്മ വന്നു
ചെവിയിലോതി
നക്ഷത്രങ്ങളില്‍ ഒന്നു അനിയത്തിയാണെന്നു
സ്വപ്നത്തില്‍ ഞാന്‍ ഒരു ആരാച്ചാരുടെ വേഷമണിഞ്ഞു
ചുട്ടി കുത്തി പുറത്തേക്കിറങ്ങുമ്പോള്‍
പുറത്തു കുട്ടിക്കൂറയുടെ മണവുമായി
കുളിച്ചൊരുങ്ങി ആ ഒറ്റക്കയ്യന്‍
മുഖത്തേക്ക് കറുത്ത വസ്ത്രം ഇട്ടു മൂടുമ്പോള്‍
അയാളോ ഞാനോ ആരോ ഒരാള്‍ ചിരിച്ചിരുന്നു ..
മരണം ഉറപ്പായവന്റെ നിസഹായതയുടെ ചിരി
ആ ഇരുണ്ട മുറിയില്‍ നിന്നും
ആ ശരീരാവയവം മുറിച്ചെടുത്തു
ദൂരെക്കെരിയുംപോള്‍ ആരോടെന്നില്ലാതെ പറഞ്ഞു
അവിടെ സന്മനസുള്ള സ്ത്രീജനങ്ങള്‍ക്ക് സമാധാനം.

പൊട്ടിച്ചിരിച്ചു കൊണ്ട് തിരികെ
സെല്ലിലേക്ക് കയറുമ്പോള്‍..
റമ്മിന്റെ മണമുള്ള പ്രിയപ്പെട്ട
പോലീസുകാരന്‍ കൂര്‍ക്കം വലിക്കുന്നു..
എന്റെ മനസ്സില്‍ നടന്ന ഉരുള്‍ പൊട്ടല്‍ അറിയാതെ
ഞാന്‍ വീണ്ടും ഒരു കൊലപാതകം
ചെയ്തത് അറിയാതെ
ആകാശത്തിലെ പറവകള്‍
എവിടെയോ ഹാലെലൂയ പാടുന്നു ..
കൂട്ടിനു അടുത്ത സെല്ലിലെ പാത്രത്തിന്റെ താളവും


ബൈ
നിരഞ്ജന്‍ 

A Typical But Untold Story


എത്രത്തോളം ചാപല്യങ്ങൾ ഉള്ളിൽ നിറഞ്ഞാലും പെണ്ണെന്നും 
അവൾക്കു അവകാശപ്പെട്ടവന് മാത്രമെന്ന് 
തിരിച്ചറിയിക്കുവാൻ മാത്രമുള്ള ഒരു ശ്രമം ,
സമയം കിട്ടിയാൽ വായിക്കുക

A Typical But Untold Story
***************************
ഒന്ന്
***
നഹാസ്  .....
വളരെ ഉറക്കെയുള്ള ആ വിളി ...
ദൂരങ്ങളിലേക്ക് പ്രതിധ്വനിച്ചു ...
ഐ ആം ഇൻ ലവ് ...
നഹാസ് ...
തിരിഞ്ഞു നോക്കാതെയുള്ള അവന്റെ നടപ്പ് ഷെറിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു ..
ചുറ്റുമുള്ള മനുഷ്യരൊക്കെ തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി അവൾക്ക് ..
ചിലരെങ്കിലും അവളെ അത്ഭുതത്തോടെ നോക്കി ...
ചിലര് അവളെ നോക്കി ചിരിച്ചു ...
തലയും കുനിച്ചു തിരികെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം  ..
മോളെ ഞാൻ മതിയാവുവോ ...
കൂട്ടത്തിൽ മലയാളികളും ഉണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് തിരിഞ്ഞു നോക്കിയത് ..
ഒരു മധ്യവയസ്കൻ .. വിടലച്ചിരിയുമായി തന്നെ തന്നെ നോക്കി അങ്ങനെ നിൽക്കുന്നു ...
കൂടപ്പിറപ്പായ ധൈര്യം നെഞ്ചിൽ ചേർത്തു അയാളുടെ അടുത്തേക്ക്‌ ചടുലമായി നടന്നു ചെന്നു ... അയാളുടെ കോളറിനു പിടിച്ചിട്ടു ഇത്ര മാത്രം പറഞ്ഞു

"996263-------
ഇതെന്റെ നമ്പര് ആണ് .. ധൈര്യം ഉണ്ടോടാ നിനക്ക് ഈ ഷെറിനെ അടക്കാൻ "
നടന്നു പോകുന്നവരൊക്കെ അവരെ നോക്കി കടന്നു പൊയ്ക്കൊണ്ടിരുന്നു ..
അയാളുടെ മുഖത്തെ ആ വളിച്ച ചിരി അപ്പോഴും മാഞ്ഞിരുന്നില്ല ..
പല്ല് കടിച്ചു കൊണ്ട് ഇത്ര കൂടി അവൾ പറഞ്ഞു ..
"പട്ടിയെപ്പോലെ എന്റെ കട്ടിലിൽ അണച്ചു കിടക്കാനല്ല...... ആണത്വം കാട്ടാൻ .... "
വന്ന അതെ ശക്തിയിൽ അവൾ തിരിഞ്ഞു നടക്കുമ്പോൾ അവൾ പറഞ്ഞ നമ്പര് പോലും ഓര്ത്തെടുക്കുവാൻ ആവാതെ അയാളങ്ങനെ നിന്നു ..

രണ്ടു
*****
ജഡ്ജസ് കോളനിയിൽ വില്ലയുടെ മുന്നിൽ  ഉള്ള വെയ്റ്റിംഗ് ഷെഡ്‌ എന്നത്തെയും പോലെ അവളെ കാത്തിരിക്കുകയായിരുന്നു.
തന്റെ സ്ഥിരം ഇരിപ്പിടം ഇപ്പോൾ അവിടെയുള്ള എല്ലാവര്ക്കും അറിയാം .. സേവ്യറിന് ഒഴിച്ചു ...
അവിടേക്ക് ഇരിക്കുമ്പോൾ പാതിയടഞ്ഞ വില്ലയുടെ ജനാലവാതിലിലേക്ക് പാളിയൊന്നു നോക്കി ..
ലൈറ്റ് ഉണ്ട് ...  ഏതെങ്കിലും വലിയ  കൊട്ടേഷൻ അയപ്പായിരിക്കും .. പുശ്ച്ചത്തോടെ അവൾ ചുണ്ടുകൾ കോട്ടി ....
ക്ഷീണം നിറഞ്ഞ കണ്ണുകൾ പാതി മയക്കമായി അവളെ ആവേശിക്കുമ്പോൾ കണ്ണുകളിൽ നഹാസ് നിറഞ്ഞു നിന്നു .. വിവാഹ ശേഷം സെവ്യറുമായി ചില്ലുജാലകങ്ങൾ മറച്ച ആ വലിയ ഐ റ്റി ഓഫീസിലേക്ക് അവൾ കാലെടുത്തു വെച്ചതു ...  പെട്ടന്നൊരു നാൾ കണ്ണുകളിൽ കുസൃതി നിറച്ചു വെച്ച് ഓഫീസിലേക്ക് കടന്നു വന്ന പൂച്ചക്കണ്ണൻ ചെക്കൻ  . വളരെ വേഗം തന്നെ അവൻ സേവ്യറിന് പ്രിയപ്പെട്ട അസിസ്റ്റന്റ്‌ ആയതും സേവ്യർ അറിയാതെ തനിക്കു പ്രിയപ്പെട്ടവനായതും .. ഒടുവിൽ ഒഴിവു സമയങ്ങളിൽ കൂടെയുണ്ടാവാറുള്ള സെവ്യറുടെ മനപൂർവമെന്നോണം ഉള്ള അസാന്നിധ്യം അവൻ കയ്യടക്കിയതും .. ഒന്നുമറിയാത്ത പോലെയുള്ള സേവ്യറിന്റെ തിരക്കുകൾ..അയാളുടെ ഭാര്യവേഷം തനിക്കു മടുത്തു തുടങ്ങിയത്  .. പിന്നീട് സ്നേഹത്തോടെയുള്ള  നഹാസിന്റെ കുസൃതികൾ , തന്റെ മുഖമൊന്നു വാടിയാൽ കാരണമന്വേഷിച്ചു പിന്നാലെ കൂടുന്നത് , ചിലപ്പോഴെങ്കിലും  കണ്ണുകൾ കൊണ്ട് തന്നെ അവൻ കൊത്തിവലിക്കുന്നത്  ..
ഒടുവിൽ .. ഒടുവിലിന്നു ...
കുറഞ്ഞത്‌ തന്നെക്കാൾ ഒരു വയസിനെങ്കിലും ഇളപ്പമായ അവന്റെ മുന്നിൽ പ്രണയം കൊതിച്ചൊരു കാമുകിയെപ്പോലെ താൻ അപേക്ഷിച്ചതും .. ഒടുവിലിപ്പോൾ ഒന്നിനും കൊള്ളാതെ താനിങ്ങനെ ഇവിടെ ഇരിക്കുന്നതും ...
ഒരു കാലമായി താൻ കരയാറെയില്ല  എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു .. ഇപ്പോളും തനിക്കു കരച്ചിൽ വരുന്നില്ല ..
ഫ്ലാറ്റിലേക്ക് കയറുമ്പോൾ പ്രതീക്ഷിച്ചതു പോലെ കംപ്യൂട്ടറിനു മുന്നില് തപസിരിക്കുന്ന സേവ്യറെ കാണാതെ ഷെറിൻ അത്ഭുതപ്പെട്ടു ...
കട്ടിലിന്റെ സൈഡിൽ ഇരുന്നിട്ട് അവൾ ഇത്ര മാത്രം ചോദിച്ചു ...
" എവിടേക്ക് പോകാനാണ് സേവി .. ഇത്രയും പാക്കിംഗ് ഒക്കെ നടത്തി വെച്ചിരിക്കുന്നത് ... "
അപ്പുറത്ത് നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ പെട്ടന്ന് എന്നത്തെയും പോലെ തന്നെ അവൾ പൊട്ടിത്തെറിച്ചു ...
"പരിഗണനകൾ ഇല്ല , സ്നേഹത്തോടെ ഒരു നോട്ടം പോലുമില്ല ... ഇപ്പോൾ മിണ്ടാട്ടവും ഇല്ലാണ്ടായോ ..."
പകരം ഒറ്റ ശ്വാസത്തിൽ അയാള് പറഞ്ഞുതീർത്ത മറുപടിയിൽ അവൾ നിശബ്ദയായിപ്പോയി ...
"ഷെറിൻ ... ഞാൻ നഹാസിനെ വിളിച്ചിരുന്നു .. തനിക്കൊരു കൂട്ടാകുമോ എന്ന് ചോദിക്കുവാൻ ..
നഹാസ്  സമ്മതമെന്നു പറഞ്ഞിരുന്നെങ്കിൽ ഞാനിന്നു തന്നെ തന്നോട് പറഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങിയേനെ ...സ്വസ്ഥതയും സമാധാനവും ഉള്ള ന്റെ നാട്ടിലേക്ക് ഒരു ഒഴിഞ്ഞു പോക്ക് ...പക്ഷെ അവനു തന്നോടുള്ള ഇഷ്ടത്തിനു കാമത്തിന്റെ നിറം മാത്രമേയുള്ളൂ ഷെറിൻ .. അല്ലാതോന്നും നഹാസ് എന്നാ വ്യക്തിയിലില്ല ........"
രണ്ടു പേരും നിശബ്ദരായിരുന്നു കുറേനേരം ...
"പോയ്ക്കൂടായിരുന്നോ ...കാവൽക്കാരന്റെ വേഷം കെട്ടി വെറുതെ ആടിത്തീർക്കുന്നതെന്തിനു .. ??" സ്വരം ഇടറി ആണവൾ അത് പറഞ്ഞത് ..
അപ്പുറത്ത് പിന്നീട് നിശബ്ദതയായിരുന്നു ... ദേഷ്യമോ സങ്കടമോ എന്നറിയാത്തൊരു വികാരം അവളിൽ നിറഞ്ഞു കവിഞ്ഞു .. തിരിഞ്ഞു നടന്നു തന്റെ സ്ഥിരം റൂമിലേക്ക്‌ അവൾ മറഞ്ഞു ..

മൂന്നു
*****
ഓർമകൾക്ക് അവധി കൊടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും ക്ഷീണം ഷെറിനെ ഉറക്കത്തിലേക്കു വലിച്ചു കൊണ്ട് പോയിരുന്നു .. പാതി മയക്കത്തിൽ അവളറിഞ്ഞു ... കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന വിരൽപാടുകൾ .. സേവിയുടെ മണം തിരിച്ചറിഞ്ഞ നിമിഷം ചലിക്കാതെ  അവളങ്ങിനെ കിടന്നു. പതിഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു ..
"എന്തിനാണ് ആ വലിയ കട്ടിൽ ഉപേക്ഷിച്ചു നീ ഇവിടെക്കെന്നും വരുന്നത് .. "
അവളുടെ നിശബ്ദത വക വെയ്ക്കാതെ അയാൾ തുടർന്നു..
"ഞാനെന്നും ഇവിടേയ്ക്ക് വരാറുണ്ട് .. കുറെ നേരം നിന്റെ മുഖത്തിങ്ങനെ നോക്കി നിൽക്കും .. ഉറങ്ങുമ്പോൾ നിനക്കിന്നും ആ  പഴയ കുസൃതിക്കാരിയുടെ മുഖമാണ് .. അയാളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു .. കുറെ നേരം  എന്റെ ശ്വാസം പോലും നിനക്ക് ശല്യമുണ്ടാക്കരുതെന്ന വാശിയോടെ നിന്നിട്ട് നിന്നെ പുതപ്പിച്ചു ഞാൻ തിരികെപ്പോകും .. "
അയാൾ അവളെ പതിയെ തിരിച്ചു കിടത്തി നെഞ്ചിലേക്ക് കൂടുതൽ അടുപ്പിച്ചു .. കുതറാതെ ചലിക്കാതെ ചലനമറ്റ് അവളങ്ങിനെ കിടന്നു ..
സേവിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ..
"എനിക്കറിയാം എനിക്ക് ചില ചെറിയ കുറ്റങ്ങൾ ഉണ്ടെന്നു .. അത് വളരെ ചെറുതാണ് എന്ന് നീയും ഞാനും മനസിലാക്കിയില്ല .. അതിന്റെ വലിപ്പം പ്രതീക്ഷിക്കുന്നതിലും കൂടുതലാണ് എന്നാ തെറ്റിധാരണ ഉള്ളില വളർന്നപ്പോൾ ഞാൻ പോലുമറിയാതെ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുണ്ടുപോയി .. മരിക്കണം എന്നൊക്കെ തോന്നിയിരുന്നു എനിക്ക് .. പക്ഷെ നീയീ മഹാ നഗരത്തിൽ ഒറ്റയ്ക്ക് .. അതാണെന്നെ പലപ്പോഴും പിൻതിരിപ്പിച്ചത് .. "
അയാളുടെ ചൂടുള്ള ശ്വാസം അവളുടെ കവിളുകളിൽ തട്ടി നിന്നു . കരയുകയാണ് അയാളെന്നു ഷെറിന് തോന്നിയെങ്കിലും അവൾ ചലിക്കുകയോ ശ്രദ്ധിക്കുന്നത് പോലെ അഭിനയിക്കുകയോ ചെയ്തില്ല ..
"മോളെ .. എല്ലാം ... എല്ലാം നിനക്ക് കഴിയുമായിരുന്നു .. എന്നെ തിരികെ പിടിക്കുവാൻ .. എന്നെ തിരിച്ചു കൊണ്ടുവരുവാൻ .. എല്ലാം ... എന്തേ നീ ശ്രമിച്ചില്ല ശ്രമിച്ചില്ല ....തോറ്റു ജീവിക്കുകയായിരുന്നു ഞാൻ ... ജയിപ്പിചൂടായിരുന്നോ നിനക്കെന്നെ .... എന്തിനെന്നെ ഇങ്ങനെ തോൽക്കാൻ വിടുന്നു നീീ ..."
നെഞ്ഞിലേക്ക് പതിയെ നനവ്‌ പടര്ന്നിറങ്ങി .. നനവ്‌ മനസിനെ നനച്ചപ്പോൾ അയാള് പതിയെ ചലിച്ചു അവളുടെ കവിളുകൾ തന്റെ മുഖത്തേക്ക് തിരിച്ചു ... അലറിക്കരഞ്ഞു കൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് വീണു ... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ചു അവൾ അയാളിലേക്ക് വീണ്ടും വീണ്ടും നനവ്‌ പടര്ത്തി .. ഒരായിരം ചുംബനങ്ങൾ കൊണ്ട് മൂടി .. ഒരു വാക്ക് പോലുമവൾ പറഞ്ഞതേയില്ല ...
നെഞ്ഞിലേക്ക് കിനിഞ്ഞിറങ്ങിയ ഓരോ തുള്ളി കണ്ണുനീരും സെവ്യറിൽ പുഞ്ചിരി നിറച്ചു .. നനയുകയായിരുന്നു അയാൾ ..  കാലങ്ങളായി നിഷേധിക്കപ്പെട്ട പ്രണയമഴ.. അവളെ നെഞ്ചോടു ചേര്ത്തു കെട്ടിപ്പുണർന്നു ചുംബനങ്ങളിൽ പൊതിയുമ്പോൾ ഏതോ ഒരു വലിയ മലയുടെ നെറുകയിൽ തന്റെ ജീവിതത്തിന്റെ വിജയക്കൊടി നാട്ടുകയായിരുന്നു സേവ്യർ എന്നാ സേവി ..

നാല്
****
പുതിയതായി ചാര്ജ് എടുത്ത ഓഫീസ് സ്റ്റാഫിനെ ജോലികൾ ഏൽപ്പിച്ചു നാട്ടിലേക്കു തിരിക്കുവാൻ തീരുമാനിച്ചു ഓഫിസിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒരു കുഞ്ഞു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. പത്തനംതിട്ടയിലെ മലമുകളിൽ ഒരു കുടക്കീഴിൽ റബ്ബർ തോട്ടത്തിലൂടെ മഴ നനഞ്ഞു നടക്കാൻ കൊതിച്ചൊരു കൊച്ചു സ്വപ്നം ..
നഹാസ് ഇരുന്ന സീറ്റിലേക്ക് വെറുതെ പാളി ഒന്ന് നോക്കി ഷെറിൻ .. അവിടെ അവൻ ഉണ്ടായിരുന്നില്ല .. പകരം പരിചയമില്ലാത്ത ഏതോ പുതിയ സ്റ്റാഫ്‌ ... സേവ്യറുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു .. നഹാസ് എവിടെ എന്ന ചോദ്യം അവൾ ചോദിച്ചതെയില്ല
അല്ലെങ്കിലും അവനെ ഇനി  ആരും കാണില്ല എന്നാ സത്യം സേവ്യറിന്റെ കണ്ണുകളിൽ ഒളിച്ചു വെയ്ക്കപ്പെട്ടു ..
മുന്നോട്ടു നടക്കുമ്പോൾ സേവ്യർ ഷെറിന്റെ ചെവിയിൽ അടക്കം പറഞ്ഞു ..
''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാർഥതയാണ് നീ ''


നിരഞ്ജൻ 



2014, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

അമ്മയോടൊപ്പം......


സണ്‍ബീം ബാറിലെ അരണ്ട വെളിച്ചം ...കാലിയായ ബിയര്‍ ബോട്ടിലിലെ കുമിളകള്‍ പോട്ടിയടരുന്നതു  നോക്കിയിരിക്കുവാന്‍ ഒരു രസമുന്ടെന്നു തോന്നി.എങ്കിലും മനസ് അസ്വസ്ഥമായിരുന്നു . അമ്മക്ക് കൊടുത്ത വാക്ക് വീണ്ടും തെറ്റി ..ബിയര്‍ ആണെങ്കിലും കുടിക്കില്ല എന്ന വാക്ക് .പാവം വിഷമിക്കും അറിഞ്ഞാല്‍  അറിയില്ല എന്ന ഉറപ്പാണല്ലോ ഒറ്റക്കാണെന്കില്‍ കൂടി ഈ ബാറിലെ അരണ്ട വെളിച്ചത്തിലേയ്ക്കു നയിച്ചത് .സമയം ഒന്‍പതു ആകുന്നു... അര മണിക്കൂര്‍ കൂടിയുണ്ട് ബസ്‌ പുറപ്പെടാന്‍ .ആദ്യമായല്ല ഈ  ബാന്ഗ്ലൂര്‍  യാത്ര.എന്നിട്ടും ആദ്യമായി പോകും പോലെ..അങ്കലാപ്പ് മൂടിപ്പിടിചിരിക്കുന്നു .പോകേണ്ട സ്ഥലം, കാണണ്ട ആള്‍ക്കാര്‍ .വല്ലാത്ത ഒരു ഭയം.പന്ത്രണ്ടു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയോടൊപ്പം അവിടെ നിന്ന് തിരിച്ചു പോരുമ്പോള്‍ മനസ് പറഞ്ഞ അതെ ഭയം. ആ ഗ്ലാസ്‌ കാലിയാക്കുംപോള്‍ അറിയാതെ അമ്മയോട് മാപ്പു പറഞ്ഞു .കൊടുത്ത ടിപ്പിന്റെ സന്തോഷം ആ   ബെയറര്‍ കാണിച്ചത്  നിറഞ്ഞ നന്ദിയുള്ള ഒരു ചിരിയിലൂടെ .എന്തോ തിരിച്ചൊന്നു ചിരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നി .ട്രാവല്‍ ഏജന്‍സിയില്‍ നിന്നും കൈപ്പറ്റിയ ടിക്കറ്റുമായി ബസിലേക്ക് നടക്കുമ്പോള്‍ ആദ്യമായി ഒറ്റയ്ക്ക്  യാത്ര പോകുന്ന കുട്ടിയുടെ മനസായിരുന്നുവോ.അറിയില്ല.അല്ലെങ്കിലും ആദ്യമായി ഒരു ദൂരയാത്ര .

ബസിന്റെ സ്ടാര്‍റ്റിംഗ് പോയന്റ് ആണ് തിരുവനന്തപുരം .ആകെ ഉണ്ടായിരുന്നത്  നാലോ അഞ്ചോ  പേര്‍ .ടിക്കറ്റില്‍ ഉണ്ടായിരുന്ന സീറ്റിലെക്കമരുമ്പോള്‍ മനസ് തുടി കൊട്ടുവാന്‍ തുടങ്ങിയിരുന്നു .അടുത്ത ദിവസം ഏകദേശം  ഇതേ സമയം ബാന്ഗ്ലൂരില്‍ .അഡ്രെസ്സ് പഴയത് തന്നെയോ അറിയില്ല .അതാവണം പിന്നെ കൂട്ടിനുള്ളത് ഒരു ഫോണ്‍ നമ്പര്‍ .സദാനന്ദപ്പണിക്കരുടെ നമ്പര്‍ .അവിടെ ചെന്നിട്ട് വിളിക്കാം എന്നുറച്ചു .ആരാവും എടുക്കുക.അയാളായിരിക്കുമോ.ആണെന്കില്‍ എന്ത് പറയും ആരാണെന്ന് പറയും.അച്ഛന്‍ എന്ന് വിളിക്കാന്‍ മനസ് പറയുന്നതേയില്ല.അച്ഛന്‍ എന്ന് വിളിച്ചാല്‍ ചിലപ്പോള്‍ അപ്പോളെ ഫോണ്‍ കട്ട്‌ ചെയ്താലോ .ചിന്തകള്‍ മനസ്സില്‍ കാട് കയറുമ്പോള്‍ ഹോണ്‍ മുഴക്കി ബസ്‌ യാത്ര തുടങ്ങിയിരുന്നു .നാഷണല്‍ ഹൈവേയുടെ നെഞ്ചിലൂടെ സ്പീഡ്‌ കൂടും തോറും മനസ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..സംസാരിക്കുവാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ചിന്തകളില്‍ നിന്നും ഒളിച്ചോടാന്‍ കഴിഞ്ഞേനെ .അച്ഛന്‍ എന്ന വാക്കിനെ വെറുക്കുവാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .അതാണല്ലോ തന്റെ ദൌര്‍ബല്യം .അമ്മയോട് അറിയാതെ ദേഷ്യം തോന്നി.അമ്മാ..അമ്മയാണ് ഇതിനു കാരണം.ജീവനേക്കാള്‍ കൂടുതല്‍ അച്ഛനെ വെറുത്തു അമ്മ ..എന്നിട്ടും ഞാന്‍ അയാളെ ഒന്ന്  കുറ്റപ്പെടുത്താന്‍ പോലും സമ്മതിച്ചിട്ടില്ല .                    '

''ജന്മം തന്നവനെ വെറുക്കുവാന്‍ അയാള്‍ നിന്നെ തള്ളിപ്പറഞ്ഞിട്ടില്ല .ഒറ്റക്കാവാണ്ടിരിക്കാന്‍ നിന്നെ അയാളില്‍ നിന്നും ഞാന്‍ പറിചെടുതതാണ്.നിനക്ക് വേണ്ടി അയാള്‍ അയച്ചിരുന്ന പണം വേണ്ടെന്നു വെച്ചത് എന്റെ ദുരഭിമാനം .അന്ന് അത് കൈപ്പറ്റിയിരുന്നെന്കില്‍ എന്റെ മോനെ നന്നായി പഠിപ്പിക്കുവാന്‍ അമ്മക്ക് കഴിയുമാരുന്നു .നിന്റെ വഴികള്‍ തെറ്റിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമാണ് ഇന്ന് എന്റെ വിധി .അമ്മയെ മോന്‍  വെറുത്തോളൂ .നല്ലൊരു ജീവിതം നിഷേധിച്ചതിന് .എങ്കിലും അച്ഛനെ... അത് വേണ്ട മക്കളെ .''

അമ്മയുടെ വാക്കുകള്‍ ഇപ്പോളും മനസ്സില്‍ മുഴങ്ങുന്നു .അന്ന് അമ്മയോട് എന്തൊക്കെയാണ് പറഞ്ഞത് ..കുറെക്കരഞ്ഞിരുന്നു പാവം..മദ്യത്തിന്റെ ലഹരിയില്‍ പുതിയ കൂട്ടുകെട്ടുകളില്‍ മയങ്ങിയ നാളുകള്‍ .അമ്മയുടെ സങ്കടം അറിഞ്ഞില്ല ..അയല്‍വീടുകളിലെ ജോലി കഴിഞ്ഞു വിയര്തോട്ടിയ ശരീരവുമായി ബാക്കി വരുന്ന ചോറുമെടുത്തു അരവയറുമായി വരുന്ന അമ്മയെ ഓര്‍ത്തില്ല ..എന്തൊക്കെയോ പുലംപിയിട്ടു കട്ടിലിലേക്ക് മറിയുമ്പോള്‍ വാതിലില്‍ നിന്ന് അമ്മ പൊട്ടിക്കരയുന്നത് അവ്യക്തമായി കേട്ടു.
   അടുത്ത പ്രഭാതത്തില്‍ മുറിച്ച ഞരമ്പുകള്‍ കെട്ടി വെച്ച് അമ്മയെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി ദൈവങ്ങളെ ശരണം പ്രാപിച്ചു ..

      ഏതോ ഒരു സ്റ്റോപ്പില്‍ ബസ്‌ നിന്നു.ആള്‍ക്കാരൊക്കെ ചായ കുടിക്കുവാന്‍ പോയിരിക്കുന്നു .ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്നുകില്‍ അച്ഛന്റെ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അമ്മയുടെ .അതാകെ തളര്‍ത്തുന്ന പോലെ തോന്നി.അച്ഛനോട് ഇപ്പോളും എന്താണ് തന്റെ മനസ്സില്‍ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.വെറുപ്പോ വൈരാഗ്യമോ ഭയം കലര്‍ന്ന ബഹുമാനമോ..എന്തോ അറിയില്ല .വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിച്ചാല്‍ അച്ഛനെ ആ കാലത്ത് കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ കൊന്നേനെ എന്ന് പോലും  ഓര്‍ത്തു.
കടന്നു വന്ന വഴികളൊക്കെ എന്നോ സുപരിചിതമായത് പോലെ തോന്നി.അതെ .....വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വഴികളിലൂടെ തിരിച്ചു സഞ്ചരിച്ചിട്ടുണ്ട് .കരഞ്ഞു തളര്‍ന്നിരുന്ന അമ്മയോട് ചേര്‍ന്ന് ഒരു പതിനഞ്ചു  വയസുകാരന്‍ .ഒന്നും അറിയില്ലായിരുന്നു അന്ന് എന്നാല്‍ എല്ലാം അറിയാം താനും.സ്നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടില്‍ ആലോരസങ്ങള്‍ തുടങ്ങിയ നാളുകള്‍ .അച്ചനെയുംനോക്കി വഴിക്കണ്ണുമായി അമ്മ വാതിലില്‍ ഇരുന്നു നേരം വെളുപ്പിച്ച കാലങ്ങള്‍ .അച്ഛന്‍ കുടിച്ചിട്ട് വീട്ടില്‍ വരാന്‍ തുടങ്ങിയ കാലങ്ങള്‍ .അടി കൊണ്ട് അമ്മ ശബ്ദമുണ്ടാക്കാതെ കരയുന്നത് കേട്ടു റൂമില്‍ കിടന്നു താനും കരഞ്ഞിട്ടുണ്ട് .എവിടെയൊക്കെയോ കേട്ടു അച്ഛന്റെ ഓഫീസിലെ പുതിയ സെക്രട്ടറി അവരോടൊപ്പം ഉള്ള അച്ഛന്റെ പുതിയ ബന്ധം.ഗ്രേസി എന്നോ മറ്റോ ഒരു പേരാണെന്ന് തോന്നുന്നു..വ്യക്തമായി ഇന്നും തനിക്കറിയില്ല .ഒടുവില്‍ എന്നോ ശക്തമായ അമ്മയുടെ പ്രതികരണം ..സഹിച്ചു ജീവിക്കാമെങ്കില്‍ മതിയെന്നും അല്ലെങ്കില്‍ പിരിയാമെന്നുമുള്ള അച്ഛന്റെ വാക്കുകള്‍ .
അമ്മയുടെ കൈ പിടിച്ചു അവിടെ നിന്നിറങ്ങുമ്പോള്‍ താന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല്ല ..അപ്പോളേക്കും എല്ലാം ഉള്‍ക്കൊണ്ടിരുന്നു .അച്ഛന്‍ എന്ന രൂപം എന്നേക്കുമായി മനസ്സില്‍ നിന്നും മറഞ്ഞു പോയിരുന്നു.അന്ന് മനസ്സില്‍ നിറച്ച വെറുപ്പ്‌ ഇപ്പോളും മനസിലുന്ടെന്നയാള്‍ ഓര്‍ത്തു.എന്നിട്ടും അച്ഛനെ പോയിക്കാണാം എന്ന് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി മാത്രം ഒരു യാത്ര.

          അന്ന് ഐ സി യു വിനു മുന്നില്‍ വീണ്ടും അമ്മയെ കേട്ടിപ്പിടിച്ചുറങ്ങാന്‍ മാത്രം കൊതിക്കുന്ന ആ കൊച്ചു കുട്ടി ആകുകയായിരുന്നു .മുറിഞ്ഞ ഞരമ്പുകള്‍ കെട്ടി വെച്ച ശോഷിച്ച കൈകളില്‍ തലയമര്‍ത്തി മാപ്പ് ചൊല്ലിക്കരയുംപോള്‍ അമ്മയും കരയുന്നുണ്ടായിരുന്നു. പിന്നെയുള്ള ജീവിതം അമ്മയെ സന്കടപ്പെടുത്താത്തെ ഇരിക്കുവാനുള്ള വ്രതവും ..അച്ഛനെയോ അച്ഛനോടുള്ള വെറുപ്പോ പൂര്‍ണമായി ഉപേക്ഷിച്ചു പഠനം മാത്രം..പിന്നീട് ജോലി കിട്ടിയ സന്തോഷം അറിയിക്കാന്‍ അമ്മയുടെ അടുത്തേക്കുള്ള ഓട്ടം .അന്ന് അമ്പല നടയില്‍ മണ്ണില്‍ പുതഞ്ഞുരുളുന്ന അമ്മയെ ഓടിച്ചെന്നു പിടിചെഴുനെല്‍പ്പികുമ്പോള്‍ ആ കണ്ണുകളില്‍ നിന്നോഴുകിയ സ്നേഹം .അന്ന് അറിയാതെ തോന്നി .അച്ഛനില്ലാതെ ഏതു മക്കള്‍ക്കും വളരാം ..പക്ഷെ അമ്മയില്ലാതെ ..അന്ന് അമ്മക്കിളിയുടെ നെറുകയില്‍ നിറഞ്ഞ കണ്ണോടെ ഒരു ചുംബനം നല്കിയിട്ടു പറഞ്ഞു ..

''അമ്മാ കൊച്ചുമോന് ജോലി കിട്ടി ..ഇനി എന്റെ അമ്മ ചിരിക്കുന്നത് മാത്രം കണ്ടാല്‍ മതി.അച്ഛന്‍ ,  അച്ഛനേക്കാളും വലിയ ഉയരത്തില്‍ എന്റെ അമ്മയെ ഞാന്‍ നോക്കും ..അമ്മ നോക്കിക്കോ ..''

മറുപടി ഉണ്ടായിരുന്നില്ല ഒന്നിനും ..എന്നും അങ്ങനെ ആയിരുന്നല്ലോ..കണ്ണീരിലൂടെ മാത്രം മറുപടി പറയുന്ന എന്റെ അമ്മക്കിളി .
ആ  മാസം അമ്മ ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞു..കൊച്ചുനു ആദ്യ ശമ്പളം കിട്ടിയാല്‍ പിന്നെ വീട്ടുപണിക്ക് പോകില്ല എന്ന ഉറപും തന്നു ..എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അമ്മക്ക് സന്തോഷത്തിന്റെ നാളുകള്‍ .വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ നാല് മണിക്ക് പീയൂണ്‍ ചായക്കൊപ്പം കൊണ്ട് വരുന്ന പരിപ്പുവടക്കായി എന്നും കാത്തിരിക്കുമായിരുന്നു.അത് കൊണ്ട് തന്നെ അത് ബാഗിലിട്ടു വീട്ടിലെത്തിച്ചു അമ്മയുമായി പങ്കിട്ടു കഴിക്കുക അതായിരുന്നു ഏറ്റവും സന്തോഷവും.ആദ്യ ശമ്പളം കൈ നീട്ടി വാങ്ങുമ്പോള്‍ ശരീരം വിറക്കുന്നുണ്ടായിരുന്നു.മനസിലെ സന്തോഷം എത്രത്തോളം എന്ന് തന്നെ അറിയില്ല. ആദ്യ സമ്മാനവും ആദ്യ ശമ്പളവും വാങ്ങി വീടിലേക്ക് ഓടുകയായിരുന്നു ..അമ്മക്കിളിയുടെ ചിരി കാണുവാന്‍ .വാതിലില്‍ കാത്തിരിപ്പിന്റെ വഴിക്കണ്ണുമായി ഉണ്ടായിരുന്നു അമ്മ.ഓടിച്ചെന്നു കേട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി .നാളെ മുതല്‍ എന്റെ അമ്മ കൂലിപ്പണിക്ക് പോകണ്ട ..അമ്മേ എന്ന് വിളിച്ചപ്പോള്‍ തണുത്ത കൈകളും തളര്‍ന്ന ശരീരവും തുറന്ന കണ്ണുകളുമായി അമ്മ .നെഞ്ചില്‍ നിന്നും താഴേക്ക്‌ ഊര്‍ന്നു വീണ ആ നിമിഷം..
പിന്നെ എല്ലാം തിരിച്ചറിഞ്ഞ ആ ഒരു നിമിഷം.പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ കണ്ണുകള്‍ ചേര്‍ത്തടച്ചതും..ആദ്യമായി അമ്മക്ക് വാങ്ങിയ സാരി  ചിതയിലെക്കെറിയുംപോള്‍ കരഞ്ഞിരുന്നില്ല.എല്ലാം ഉള്‍ക്കൊണ്ടിരുന്നു..അനാഥത്വം ഒരു ശിക്ഷയാണെന്ന സത്യം.

                    ബസിലെ ചലനങ്ങള്‍ ഒരു നിമിഷം നിലച്ചു..വാവിട്ടു കരയുന്ന അയാളുടെ തോളില്‍ കൈ വെച്ച് ആരോ ചോദിച്ചു ..എന്ത് പറ്റി എന്ന്..ഒന്നുമില്ല എന്നൊരു മറുപടിയില്‍ എല്ലാ സങ്കടങ്ങളും ഒതുക്കി ബാഗ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചു സീറ്റിലേക്ക് മറിയുമ്പോള്‍ കൂടെ അമ്മയുണ്ടായിരുന്നു.വിയര്തോട്ടിയ ശരീരത്തിന്റെ നേര്‍ത്ത ഗന്ധവും കൂടെയുള്ള പോലെ തോന്നി .മനസ്സില്‍ അമ്മക്ക് വാക്ക് കൊടുത്തു അച്ഛനെ വേദനിപ്പിക്കില്ല എന്ന് .അപ്പോള്‍  വലതു സൈഡിലെ ബോര്‍ഡിനു മുന്നിലൂടെ ബസ്‌ ക്രോസ് ചെയ്തു കടന്നു പോയി

ബാന്ഗ്ലൂര്‍
0 KM

ബനശങ്കരിയിലെ അഗതി മന്ദിരത്തിന്റെ മതിലുകള്‍ പഴകിയിരുന്നു .. ഓര്‍മയുണ്ട് കുഞ്ഞിലെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇവിടെയുള്ള കുട്ടികള്‍ക്ക് മിട്ടായി കൊടുക്കാന്‍ വന്നത്... വരാന്തയിലെ പഴകിയ കസേരയില്‍ ഇരിക്കുമ്പോള്‍ അത് ഒടിഞ്ഞു താഴേക്ക്‌ വീഴുമോ എന്ന് സംശയിച്ചു .. അവളില്‍ നിന്നും കണ്ണുകള്‍ എടുക്കുവാന്‍ തോന്നിയില്ല ...കഴുത്തില്‍ ഇട്ടിരുന്ന നീളമുള്ള കുരിശുമാല ഒരു ബലമായി കൈകളില്‍ മുറുകിപ്പിടിച്ചു നില്‍ക്കുകയായിരുന്നു .. അവള്‍ ഭയന്ന പോലെ തോന്നി ... അവള്‍ തന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നെങ്കില്‍ എന്ന് അയാള്‍ അറിയാതെ ആഗ്രഹിച്ചു പോയി ..

നെഞ്ഞിടിപ്പിന്റെ താളം  കൂടുന്നത് അറിയുന്നുണ്ടായിരുന്നു ... തെരുവിലൂടെ നടന്നു നീങ്ങുമ്പോള്‍ ഓര്‍മകളില്‍ ആ പതിനഞ്ചുകാരന്റെ  കൈകളില്‍ പിടിച്ചു എങ്ങോട്ട് പോകണം എന്നറിയാതെ ഈ തെരുവില്‍ എവിടെയോ ഇടറിനിന്ന അമ്മയുടെ  മുഖമായിരുന്നു ..

ഇടര്ച്ചയോടെയാണ്‌ ചോദിച്ചത് ..

കുട്ടിക്ക് വിശക്കുന്നുണ്ടോ ?

അവള്‍ ആദ്യമൊന്നും സംസാരിച്ചില്ല .. പക്ഷെ കണ്ണുകളിലേക്കു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .. ആ കണ്ണുകളില്‍ അപ്പോള്‍ ഭയമാണോ ദയനീയതയാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല ..

ഒന്നും വേണ്ടന്നവള്‍ തലയാട്ടി ...

മെല്ലിച്ച ആ ശരീരത്തിലേക്കും ഒട്ടിയ വയറിലേക്കും നോക്കി നിന്നിട്ട് പതിയെ അവളുടെ കവിളുകളില്‍ കൈകള്‍ വെച്ച് വാത്സല്യത്തോടെ പറഞ്ഞു ... ഏട്ടന്‍ .. അങ്ങനെയേ വിളിക്കാവൂ .. എട്ടന് വിശക്കുന്നു .. മോളും കഴിക്കണം ..

വലിച്ചു വാരിയുള്ള അവളുടെ കഴിപ്പ്‌ കണ്ടു കൊണ്ട് നിന്നപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നൊരു തുള്ളി കണ്ണീര്‍ പൊടിഞ്ഞിരുന്നു .. പകരം അവള്‍ സമ്മാനിച്ചത്‌ ഒരു ചിരിയാണ് . ആദ്യമായി അവന്റെ ഉള്ളില്‍ താനൊരു രക്ഷകര്‍ത്താവാണ് എന്നാ ബോധം ഉളവാക്കിയ നിഷ്കളങ്ങമായ ചിരി ..

ബസ്സില്‍ അവളെ നെഞ്ചോടു ചേര്‍ത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരേയൊരു ചിന്തയെ ഓടിയുള്ളൂ ... അനിയത്തി ... അമ്മ ഉപേക്ഷിച്ചു പോയ അച്ഛന്‍ മരിച്ച ഒരു അനാഥക്കുട്ടി എന്നതിനപ്പുറം . തന്റെ ചോര .. എന്നാ ചിന്ത ....

ഇടക്കെപ്പോഴോ മയക്കത്തില്‍ അമ്മ വന്നിരുന്നു . അയാളുടെ തലമുടിയില്‍ സ്നേഹത്തോടെ തലോടി അമ്മ രണ്ടാളെയും നോക്കി സ്നേഹത്തോടെ ചിരിക്കുന്നുണ്ടായിരുന്നു .. ഞെട്ടിയുണര്‍ന്നു അമ്മ ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ആ ബസ് ജന്മ നാടിന്റെ പച്ചപ്പിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നു .. പുതിയൊരു ലക്‌ഷ്യം തേടി ...

 
സസ്നേഹം ,

നിരഞ്ജന്‍ തംബുരു

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രിയപ്പെട്ട ഗന്ധര്‍വന്‍ ..

മുതുകുളം എന്നാ എന്റെ കൊച്ചു ഗ്രാമത്തില്‍ ഞവരക്കല്‍ എന്ന വലിയ തറവാട്ടില്‍ പൂത്തുനില്‍ക്കുന്ന പാലകളിലെ സുന്ദരികളായ യക്ഷികളും സര്‍പ്പക്കാവിലെ നാഗത്താന്മാരും ഇന്നും അനുഭവിച്ചറിയുന്നൊരു ഗന്ധമുണ്ട് ,,അവര്‍ക്ക് മാത്രം നഷ്ടമാകാത്തോരു സുഗന്ധം ,കൂട്ടിനു ഗംഭീര്യമേറിയ ഒരു ശബ്ദവും ..ഞങ്ങളുടെ പ്രിയപ്പെട്ട പപ്പേട്ടന്റെ , മലയാള സിനിമക്ക് പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും രതിയുടെയും അവിസ്മരണീയമായ മുഖങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ...നമ്മുടെ പ്രിയപ്പെട്ട ഗന്ധര്‍വന്‍.ശ്രീ പി പദ്മരാജന്‍ .1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി പിറവിയെടുക്കുമ്പോള്‍ ആ അച്ഛനോ അമ്മയോ അറിഞ്ഞിരുന്നില്ല ..മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുവാന്‍ പോകുന്ന വിഖ്യാത സംവിധായകനായി ആ കുട്ടി മാറുമെന്ന് അതെ അവന്‍ വളരെ പെട്ടന്നാണ് മാറിയത് ..മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരത്തു കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞു ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിക്കൂടുവാന്‍ കഴിഞ്ഞില്ല ..പപ്പേട്ടന് ...എഴുത്തിന്റെ വഴികളിലെ പുതുമ തേടി അലയുകയായിരുന്നു അദ്ദേഹം ..അദ്ദേഹം കണ്ടെത്തിയതൊക്കെ പുതുമകളും പുതിയ ഓര്‍മകളും പുതിയ സുഖങ്ങളും ആയിരുന്നു എന്ന് നമ്മളൊക്കെ അനുഭവിച്ചറിഞ്ഞു . പ്രയാണം എന്ന ആദ്യ ചിത്രം ...തിരക്കഥയെഴുതി പി പദ്മരാജന്‍ എന്ന പപ്പേട്ടന്‍ മലയാള സിനിമയുടെ ആരെയും തള്ളുകയും ആരെയും ഏറ്റെടുക്കുകയും ചെയ്യുന്ന മണ്ണില്‍ കാലുറപ്പിച്ചു നിന്നു എങ്കിലും പദ്മരാജനെന്ന മഹാനായ എഴുത്തുകാരനെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ടിച്ച ചിത്രങ്ങളായിരുന്നു രതിനിര്‍വേദം ,തകര ,കൂടെവിടെ ,തൂവാനത്തുമ്പികള്‍ എന്നിവ ... പദ്മരാജന്‍ ചിത്രങ്ങള്‍ കണ്ട ഓരോ മലയാളിയും അദ്ധേഹത്തിന്റെ ഓട്ടോഗ്രാഫ് ഹൃദയങ്ങളില്‍ ആണ് ഏറ്റുവാങ്ങിയത് . മോഹന്‍ലാല്‍ ,മമ്മൂട്ടി തുടങ്ങിയ മഹാതാരങ്ങള്‍ അഭിനയത്തിന്റെ മുഹൂര്‍ത്തങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു മലയാളിയെ കൊതിപ്പിച്ചത് പപ്പേട്ടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു ....കള്ളന്‍ പവിത്രനും ,ജയകൃഷ്ണനും ക്ലാരയും ,സോളമനും എല്ലാം മലയാളിയുടെ മനസിലെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്നു കൂടെ ഞങ്ങളുടെ പപ്പെട്ടനും .. പദ്മരാജന്‍ ചിത്രങ്ങള്‍ എന്നും ജീവിതതിനോട് ഒട്ടി നില്‍ക്കുന്നവയായിരുന്നു ...ജീവിതത്തെ തമാശ പോലെ പുസ്തകത്താളുകളിലേക്ക് പകര്‍ത്തുകയായിരുന്നു പപ്പേട്ടന്‍ ...ഓരോ കഥാ പാത്രങ്ങളും പാത്രസൃഷ്ടികളോട് നീതി പുലര്‍ത്തുന്ന വിധം അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവയായിരുന്നു ഇന്നിന്റെ കാലത്ത് വേറെ ഒരു കഥാകാരനും എഴുതില്ല ...വേശ്യയെ പ്രണയിച്ച നാട്ടുമാടംബിയെക്കുറിച്ചു.ജയകൃഷ്ണനും ക്ലാരയും ഇപ്പോളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ആ പ്രണയം അവനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇത്രയും മനോഹരമായി ചിത്രീകരിക്കില്ല ഒരു വലിയ സംവിധായകനും .. നാട്ടു സുന്ദരിയെ സ്നേഹിച്ച ഗന്ധര്‍വന്‍ ...എന്താണ് ഗന്ധര്‍വന്‍ എന്ന് പോലും അറിയാത്ത നമ്മളൊക്കെ നെന്ജോട് ചേര്‍ത്ത് ഏറ്റു വാങ്ങുകയായിരുന്നു,,ആ മനോഹരമായ പ്രണയ കാവ്യം ..അറം പറ്റുന്നു എന്നറിയാതെ ...ആ ചിത്രത്തിന്റെ തിരക്കഥ കേട്ട അറിവുള്ളവര്‍ പലരും അദ്ധേഹത്തെ ഉപ്ദേശിചത്രേ ..അതില്‍ നിന്ന് പിന്മാരുവാന്‍ ....എന്നാല്‍ തന്റെ കഥ അതിന്റെ മൂല്യം അതിന്റെ ആസ്വാദന നിലവാരം അത് മലയാളിക്ക് വിട്ടു കൊടുത്തു ,,,,വിധിക്ക് കീഴടങ്ങുകയായിരുന്നു മലയാളത്തിന്റെ ഗന്ധര്‍വന്‍ .,ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രമാണ് പദ്മരാജന്റെ മരണത്തിന് കാരണം ഏന്നു വിശ്വസിക്കുന്നവര്‍ പലരുമുണ്ട് ഇന്നും മലയാള സിനിമയില്‍ ..ഞാനും അങ്ങനെ വിശ്വസിക്കുന്നു ...കാരണം അല്ലെങ്കില്‍ ഇന്നും ഞാവരക്കല്‍ തറവാട്ടിലെ ചാരുകസേരയില്‍ അയാള്‍ ഉണ്ടാവുമായിരുന്നു ..മലയാള സിനിമക്ക് പുതു ചരിത്രം രചിച്ചു കൊണ്ട്
അദ്ധേഹത്തിന്റ ആണ്ട് ദിവസം ...കുറെ വര്‍ഷങ്ങള്‍ മുന്‍പ് വരെ തറവാട്ടില്‍ നടക്കുന്ന കഥാരചനാ മത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു ...ഒരിക്കല്‍ പപ്പേട്ടന്റെ പുസ്തകങ്ങള്‍ ഞാന്‍ ഏറ്റു വാങ്ങിയത് എന്റെ നെഞ്ചിലാണ് ...അറിയാതെ ഞാന്‍ ഓര്‍ത്തു പോയി..അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ..എന്ന് ..എന്റെ പൊട്ട എഴുത്തുകളുമായി ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെയും പേടിയോടെയും ഞാന്‍ അദ്ധേഹത്തിന്റെ അടുക്കലേക്ക് ഓടിയെത്തിയേനെ ...നന്നായി വീണ്ടും എഴുതുക എന്നൊരു വാക്ക് കേള്‍ക്കുവാന്‍ ...അല്ലെങ്കില്‍ ആ കാല്‍ക്കല്‍ തൊട്ടുവന്ദിക്കുവാന്‍ വേറൊന്നിനുമല്ല അതിനു വേണ്ടി മാത്രം പപ്പെട്ടാ .... പ്രിയപ്പെട്ട ഗന്ധര്‍വാ എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നീ മാത്രമേയുള്ളൂ ..മലയാളത്തിന്റെ മണ്ണില്‍ ഉദിച്ചു ആരോടും പറയാതെ അസ്തമിച്ചു പോയ ധ്രുവ നക്ഷത്രം ...വേറെ ആരെക്കുറിച്ചാണ് ഞാന്‍ എഴുതുക...നീ നേടിയ പുരസ്കാരങ്ങള്‍ അതിനെക്കുറിച്ച് ഞാന്‍ എന്തിന് എഴുതണം ,അതോരോ മലയാളിക്കും ഹൃദിസ്തമാണ് ...1991 ജനുവരിയില്‍ നിന്റെ യാത്ര അവസാനിപ്പിച്ചു 46-ആം വയസില്‍ നീ വിട പറഞ്ഞകന്നപ്പോള്‍ ഒരു മിമിഷം നിലച്ചു പോയത് മലയാള സിനിമയുടെ ഹൃദയമിടിപ്പുകളാണ് ....വളരെ ചെറിയ കാലം കൊണ്ട് ഒരു ദ്രിശ്യമാധ്യമത്തെ ഇത്രത്തോളം ജനകീയമാക്കിയ മറ്റൊരു സംവിധായകന്‍ ഇല്ല എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ മുതുകുളം എന്നാ നാട്ടില്‍ ജനിച്ച നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ഓടിക്കളിച്ച എനിക്ക് ഇന്നും പുളകമാണ് ....
നിന്റെ പിന്മുറക്കാരനായി വളരുവാന്‍ ഞാന്‍ കൊതിച്ചു പോകുന്നു ...എന്റെ എഴുത്തുകളെല്ലാം നിനക്ക് വേണ്ടിയാണ് ,...അതിന്റെ നിലവാരം എന്നെ ഭയപ്പെടുത്തുന്നില്ല ..എഴുത്തുകാരന്‍ ആകാന്‍ എനിക്കും കൊതിയാണ് ..നിന്നെപ്പോലെ ആകാന്‍ ..ഒരിക്കലും സാധിക്കില്ല എനറിഞ്ഞു കൊണ്ട് തന്നെ .പ്രിയപ്പെട്ട ഗന്ധര്‍വാ ....നീ എനിക്കെന്നും ആവേശമാണ് എഴുതുവാന്‍ .. എന്റെ എഴുത്തിന്റെ ഓരോ വരികളിലും സരസ്വതീ ദേവിയുടെ സാന്നിധ്യം ഉണ്ടാകണം കൂട്ടിനു നിന്റെ നിലക്കാത്ത അക്ഷരപ്രവാഹവും ... ഇതൊരു പ്രാര്‍ഥനയാണ് ...നിനക്ക് വേണ്ടി മാത്രം ..നീ മരിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടുള്ള പ്രാര്‍ത്ഥന .... ഞങ്ങളുടെ പ്രിയപ്പെട്ട പെപ്പെട്ടന് ആദരാഞ്ജലികള്‍ .. നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം)