2012, ജൂൺ 20, ബുധനാഴ്‌ച

വിഡ്ഢികളുടെ സ്വര്‍ഗ്ഗം ...


















ഇന്നലെയുടെ മുഖപടം 
ഇവിടെ കൊഴിഞ്ഞു വീഴുകയാണ് . 
ഇന്നിന്റെ നെഞ്ചില്‍ പകരം ഉദിക്കുന്നത് 
ഒരു പുതിയ സൂര്യന്‍ . 
മറവിയുടെ താളുകളിലേക്ക് 
സ്വയം വിടപറഞ്ഞു പോയ 
ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ 
ഒരു പാഴ്ശ്രമം പോലും നടത്താതെ 
ഞാന്‍ ഇന്നും ഇവിടെയുണ്ട് . 

ഒറ്റപ്പെടല്‍ വേദനയാണെന്ന് 
പറഞ്ഞതാരാണ് . 
ഇവിടെ എനിക്ക് കൂട്ടായി 
ശവമജ്ഞങ്ങളുണ്ട്  
രാവില്‍ എന്നെ നോക്കി 
ചിരിക്കുന്ന കുഴിമാടങ്ങള്‍ 

ഈ രാവിലെപ്പോഴോ 
ഒരു ഞെട്ടലായി 
എന്റെ നിദ്രയ്ക്കു
ഭംഗമേല്പ്പിക്കുന്ന 
പൊട്ടിചിരികളുമായ്
ഈ നാലുകെട്ടില്‍ 
ചുറ്റി നടക്കുന്ന 
കരയാനറിയാത്ത 
പ്രേതരൂപങ്ങള്‍ .. 

ഓരോ രാവും പെയ്തു തോരുവോളം 
ഞാനവര്‍ക്ക് കാവലിരിക്കാരുണ്ട്. 
കറുപ്പ് നിറമുള്ള  കരിമ്പടം പുതച്ചു
അവരെ ചുറ്റി നടക്കുന്ന 
എന്റെ രൂപത്തെ നോക്കി 
പകല്‍ വെളിച്ചത്തില്‍ 
ശവം തീനിയെന്നു വിളിചെന്നെ 
പരിഹസിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല .

കാരണം 
അവരുടെ കണ്ണുകളില്‍ 
നോക്കുവാന്‍ ഭയമാനെനിക്ക്  
മനുഷ്യനെ ഭയക്കുന്ന 
മനുഷ്യക്കൊലമാണ് ഞാന്‍ 

കൊല്ലാന്‍ പഠിച്ച മനുഷ്യനെ 
കൊന്ന ശവത്തിന്റെ മാറില്‍ 
വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച 
അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ 
ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല 

ദൈവത്തിനെ കല്ലാക്കി മാറ്റിയവന്‍ 
സഹജീവന്റെ തുടിപ്പുകള്‍ക്കിടയില്‍ 
ജനനതിന്റെയും മരണത്തിന്റെയും കാലം 
കവടി നിരത്തി നിര്‍ണയിച്ചവന്‍.

നാളും നേരവും സമയവും നോക്കി 
അമ്മവയര്‍ കുത്തിക്കീറി 
ജനിപ്പിചു സ്വയം ദൈവമാകുന്നവന്‍ . 
കര്‍ക്കിടക വാവിന്റെ ആണ്ടുബലിക്കിടയില്‍  
കടാരയുടെ തിളക്കം ഭയന്ന് . 
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന 
ചന്ദ്രനെ നോക്കി കണ്ണുരുട്ടി  
പിടയുന്ന ജീവനില്‍ 
പച്ചിരുമ്പിറക്കി കാലനാകുന്ന 
മറ്റൊരുവന്‍ . 

ഇവന് ഞാന്‍ എന്ത് പേര് നല്‍കണം . 
മനുഷ്യനെന്നോ കാലനെന്നോ 
അതോ ദൈവമെന്നോ .. 
അത്താഴപൂജയുടെ നിവേദ്യം കഴിച്ചിട്ട് 
ലോകത്തിനു നേരെ കണ്ണും പൊത്തി
രാവില്‍ കള്ളനെപ്പോലെ നീരാടാന്‍ 
ഇറങ്ങുന്ന കല്ലില്‍ കൊത്തിയ 
ദേവ ചൈതന്യമേ .. 

ഇവനല്ല മനുഷ്യന്‍ 
നീയാണ് മനുഷ്യന്‍ 
അവന്‍ ദൈവവും .. 
മനനം ചെയ്യാന്‍ കഴിവ് നല്‍കി 
നിന്റെ ആലയില്‍ 
നീ വാര്‍ത്തെടുത്ത 
ഉത്കൃഷ്ടമായ സൃഷ്ടി . 
സൃഷ്ടിയില്‍ പതിച്ച 
സൂര്യകിരണങ്ങള്‍ 
തിരികെ പ്രതിഭലിച്ചു
സൂര്യന് വസൂരിക്കുത്തുകള്‍ 
നല്‍കുന്നു .. 

ശ്രീകോവില്‍ ചെര്‍ത്തടച്ച്  
കള്ളയുറക്കം നടിച്ചു 
നീ ഇരുന്നോളൂ ... 
പക്ഷെ ഞാന്‍ എല്ലാം കാണുന്നുണ്ട് .. 
എന്റെ ശവക്കൂനയിലെ രോദനം 
ഞാന്‍ കേള്‍ക്കുന്നുമുണ്ട് . 

പക്ഷെ ...
പുറത്തേക്കു ഞാനില്ല 
നിന്റെ ലോകം എനിക്കന്യമാണ് 
ഇതാണെന്റെ ലോകം 
ഇവിടെ ഞാനാണ് രാജാവ് .. 
നിങ്ങള്‍ കൊയ്തെടുത്ത 
തലയോട്ടികള്‍ എനിക്ക് തലപ്പാവുകള്‍ .. 
നിങ്ങള്‍ കടിച്ചു വലിച്ചെറിഞ്ഞ 
എല്ലിന്‍ കഷ്ണങ്ങള്‍ 
എനിക്കുള്ള ഹാരങ്ങളും ..

രാവില്‍ നൃത്തം ചെയ്യുന്ന ആത്മാക്കള്‍ 
എന്റെ പ്രജകളും .. 
ഇവിടെ നില്‍ക്കാം ഞാന്‍ 
നിങ്ങളെ കാണാത്ത പടി .. 
ഓരോ രാവും പുലരുമ്പോള്‍ 
ഇവിടെ വന്നെത്തുന്ന 
ഓരോ ശവവും 
എന്നോട് പറയാറുണ്ട്.. 
തിരിഞ്ഞു നോക്കരുത് 
ഭയന്ന് പോകുമെന്ന് .. 
ഈ രാവിന്റെ പുസ്തകവും 
ഞാന്‍ അടയ്ക്കുകയാണ് ..
സ്വയം മറക്കുകയാണ് 
നാളെ പുലരുമ്പോള്‍ കൂട്ടായി 
അടുത്ത മഞ്ജമെത്തും.. 
പുതിയോരുവന്റെ ശവമന്ജം . 
ദേഹം ഉപേക്ഷിച്ചു മാറി നില്‍ക്കുന്ന 
ദേഹിയെ കാണുവാന്‍ കഴിയുന്ന 
ഈ ശവക്കൂനയിലെ ഞാനെന്ന 
രാജാവ് അധികാരത്തോടെ അവനോടു 
ചോദിക്കും .. 

എത്ര വെട്ടു കിട്ടി .. 
അമ്പതോ .. നൂറോ .. 
പരസ്പരം നോക്കി 
ഞങ്ങള്‍ പൊട്ടിച്ചിരിക്കും 
തിരിഞ്ഞു നോക്കി പരിഹസിക്കും 

ഹഹഹഹ് വിഡ്ഢികളുടെ സ്വര്‍ഗമേ ... 
കോമരങ്ങള്‍ തുള്ളുന്നത് നിങ്ങള്‍ 
കാണുന്നില്ലേ .. 
നിങ്ങളുടെ സമയം ഇതാ വരുന്നു 

നീരാഞ്ജനം(സുജിത്ത് മുതുകുളം)

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സര്‍പ്പംപാട്ട്


പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
തുള്ളുവാന്‍ നാഗമായ്‌
ഞാനുമുണ്ടേ …..
അപ്പുറം തുള്ളുന്ന മറുതയും
…പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിതുടങ്ങി…
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞു തുള്ളിടുന്നു ഉടവാളുമായ്…
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..

“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

നീരാഞ്ജനം ( സുജിത്ത് മുതുകുളം )

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നിമിഷ കവിതകള്‍ ..തീം- നിമിഷം


 

1. ഇനിയെന്റെ നിമിഷങ്ങളില്‍
ഇനിയെന്റെ കണ്ണുകളില്‍ നീയില്ല
നെഞ്ഞിലെരിഞ്ഞ കനലില്‍ ചിതകൂട്ടി
ഒരു പിടി അരിയും പൂവും നുള്ളിയിട്ടു
കണ്ണുനീര്‍ മറച്ചു ഞാന്‍
നിന്നെ കത്തിച്ചു കളഞ്ഞ ആ നിമിഷം

2. നിമിഷങ്ങള്‍ ....
പെയ്തൊഴിയാത്ത മഴ പോലെ
നിന്റെയോപ്പം പ്രണയം 
പറഞ്ഞ നിമിഷങ്ങള്‍
നിന്റെ കണ്ണുകളില്‍ കൊതിയോടെ
നോക്കിയിരുന്ന നിമിഷങ്ങള്‍
നിന്റെ കണ്ണുനീര്‍ ചുണ്ടുകളില്‍
ഒപ്പിയെടുത്ത നിമിഷങ്ങള്‍
ഒടുവില്‍ നിന്റെ പ്രണയത്തെ
തിരസ്കരിച്ച നിമിഷങ്ങള്‍
നിമിഷങ്ങള്‍ അവസാനിക്കുന്നില്ല
ഓര്‍മകളും ...
അവസാന നിമിഷങ്ങളില്‍
എനിക്കൊര്‍ക്കുവാന്‍
എന്റെ ഒളിചോട്ടത്തിന്റെ നാളുകള്‍ മാത്രം..


3. ചിലപ്പോള്‍ നിമിഷങ്ങളുടെ 

നിറം ചുവപ്പായിരുന്നു
അത് പാര്‍ട്ടിക്കാരുടെ 

കൊടിയുടെ നിറമായിരുന്നോ
അതോ അമ്പലത്തിലെ 

വെളിച്ചപ്പാടിന്റെ ചിലമ്പിന്റെ നിറമോ
അപ്പന്‍ ചവിട്ടിക്കൊന്നു കെട്ടിത്തൂക്കിയ
അമ്മച്ചിയുടെ നാഭിയില്‍ 

നിന്നോലിച്ച ചോരയുടെ നിറമോ
എന്റെ നിമിഷങ്ങളില്‍ എന്നും നിറയുന്നു
മുദ്രാവാക്യം വിളികളുടെ ഗര്‍ജനം
വെളിച്ചപ്പാടിന്റെ ഭ്രാന്ത് കയറിയ തുള്ളല്‍
സാരിത്തുമ്പില്‍ തൂങ്ങിയാടിയ അമ്മച്ചി
ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങള്‍
 

4. മിഴിനീര് പൊഴിയുന്ന നിമിഷങ്ങള്‍
നിന്റെ നെഞ്ചിലെ കനലില്‍
കാച്ചിയെടുത്തതു പ്രണയമോ 

കാമമോ പ്രതികാരമോ
മചിന്‍ പുറത്തെ രഹസ്യസമാഗമങ്ങള്‍
രാത്രിയുടെ നിമിഷങ്ങളെ
രതിയില്‍ മൂടിയപ്രണയകാലം
ഒടുവില്‍ നിമിഷങ്ങള്‍ സമ്മാനിച്ചത്
വേര്പാടോ വേദനയോ
അച്ഛനെ അറിയാത്ത കുഞ്ഞിന്റെ കരച്ചിലോ
 

5. നിമിഷങ്ങള്‍ക്ക് ദൈര്‍ഖ്യം കുറഞ്ഞപ്പോള്‍
രാത്രിയും പകലും പിണങ്ങി നിന്നപ്പോള്‍
കുറ്റം കേട്ടത് പാവം വിധിക്ക്
താമരക്കു വേണ്ടി ചിലവിടാന്‍
നിമിഷങ്ങള്‍ കുറവാണെന്ന്
സൂര്യന്‍ പരാതി പറയുന്നു
ഓരോരോ നിമിഷവും കാത്തിരിപ്പാണെന്നു
എന്നോട് ചൊല്ലിയതാര്
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് നീളം കൂടുന്നു
വേരു മുളച്ചു താഴെക്കിറങ്ങുന്നു
ഞാനും ഒരു മരമായതു പോലെ
കാത്തിരിക്കുന്ന സ്നേഹമരം
 

6. ദൂരേക്ക്‌ നിന്നെ എറിഞ്ഞു 
കളഞ്ഞ നിമിഷങ്ങള്‍
ഇപ്പോള്‍ എന്നോട് 

കണക്ക് ചോദിക്കുന്നു
ഞാന്‍ നഷ്ടപ്പെടുത്തിയ 

നിന്റെ ജീവന്റെ കണക്കുകള്‍
നീ എനിക്കൊരു നഷ്ടമാണെന്ന് 

എനിക്ക് തോന്നിയിട്ടേയില്ല
കാരണം നാഴിക മണിയിലെ

ഓരോ നിമിഷ ചലനങ്ങളും
എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം
പ്രണയം പറഞ്ഞ നിമിഷമായി
എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ
നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന
നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ...
നീന്റെ ജീവന്‍ എന്നിലാണ് 

അലിഞ്ഞു ചേര്‍ന്നതെന്ന്
 

7. പെയ്തു തോരുന്ന ഓരോ മഴത്തുള്ളിയും
എന്നോട് പറഞ്ഞത് നമ്മുടെ പ്രണയമായിരുന്നു
തുറന്നിട്ട ജനാലയും കടന്നു
അകത്തേക്ക് പറന്നു വന്ന ഓരോ കരിയിലകളും
എന്നോട് പറഞ്ഞത് കാത്തിരുന്നു ചിതല്‍ തിന്ന
നിന്റെ ഓര്‍മകളും
പച്ചയിലയായിരുന്നു നീ എനിക്ക്
എങ്കിലും എന്റെ നിമിഷങ്ങള്‍ മൌനതിലാണ്ടത്
എന്ത് കൊണ്ടാണ് സഖീ
 

8. നിമിഷ കവികളുടെ വരികള്‍ക്ക്
ചോരയുടെ കടുത്ത ചുവപ്പ് നിറം
വിപ്ലവം പറഞ്ഞവന്റെ നിമിഷങ്ങളില്‍
വിശപ്പിന്റെ വിളി
ഓരോരോ നിമിഷങ്ങളെയും ഒരു
വേസ്റ്റ് ബോക്സിലാക്കി ഞാന്‍ ദൂരെക്കെരിയുന്നു
നിമിഷങ്ങളെണ്ണി ജീവിക്കാന്‍ ഭയമാണ്
അടുത്ത് വരുന്ന മരണത്തിന്റെ നിമിഷങ്ങളിലേക്ക്
ചെവിയോര്‍ത്തു ഞാന്‍ ഇവിടെയുണ്ടാകും
നഷ്ടമായ നിമിഷങ്ങളിലേക്ക് മുഖം
തിരിചിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു
 

9. ആയുസിന്റെ അവസാന നിമിഷങ്ങളില്‍
കൊതിച്ചതോന്നു മാത്രമായിരുന്നു
സ്നേഹമാര്‍ന്ന ഒരു തലോടല്‍
ഏതോ നിമിഷത്തില്‍ വിട്ടു പിരിഞ്ഞ അമ്മയെ
കാത്തിരുന്നിട്ടു കാര്യമില്ല
കണക്ക് പറഞ്ഞെല്ലാം എഴുതി വാങ്ങി
അടക്കം ചെയ്യാനുള്ള കാശിന്റെ
വരവ് ചെലവ് കൂട്ടുന്ന മക്കളെ കാത്തിരിക്കാം
ഒടുവില്‍ അവസാന നിമിഷത്തില്‍
സ്വപ്നമായി വന്നു തലോടിയത് അമ്മതന്നെ
നാവിലൂരിയ അവസാന തുള്ളി വെള്ളത്തിന്‌
അമ്മിഞ്ഞപ്പാലിന്റെ മധുരവും


posted by
നിരഞ്ജന്‍ തംബുരു (സുജിത്ത് തംബുരു)

2011, ജൂൺ 29, ബുധനാഴ്‌ച

നിര്‍മല...



എവിടെയായിരുന്നു ഞാന്‍ ആദ്യമായി അവരെ കണ്ടത്.ബാലുവിന്റെ നിര്‍മലച്ചിറ്റയെ.എം.എസ്‌.എം  കോളേജിലെ പാര്‍ട്ട്‌ ടൈം സ്വീപെര്‍ ജോലി തീര്‍ത്തു വീട്ടുജോലികള്‍ക്കായി കിതച്ചു കൊണ്ടോടുമ്പോള്‍ പലപ്പോഴും അവര്‍ എന്റെ മുന്നില്‍ പെടാരുണ്ടായിരുന്നു..അവിടെയായിരുന്നുവോ.
അതോ ഹോസ്പിറ്റലിനു മുന്നില്‍ മുഴിഞ്ഞ സാരിയുടെ കോന്തല കൊണ്ട് മുഖം മറച്ചു ബാലുവിനായി കാത്തിരിക്കുംപോഴോ..
പോലീസുകാരുടെ കൈകളില്‍ തൂങ്ങി ഇടറുന്ന കാലുകളില്‍ അവന്‍ പിച്ച വെച്ച് നീങ്ങുമ്പോള്‍  ഓടി അവന്റെ അടുത്തേക്ക് ചെല്ലുന്ന നിര്മലയോ.
പലയിടങ്ങളിലും ഞാന്‍ അവരെ കണ്ടു കൃത്യമായി ഓര്‍ക്കുവാന്‍ കഴിയുന്നില്ല.അവര്‍ സുന്ദരിയായിരുന്നു. അതാവണം ഞാന്‍ അവരെ ശ്രദ്ധിച്ചതും ..അവരുടെ കണ്ണുകള്‍ നിറയാറില്ല  എന്ന് തോന്നുന്നു..കാരണം ഞാന്‍ കണ്ടിട്ടില്ല .ഉണ്ണിക്കണ്ണന്റെ നടയിലെ പ്രസാദത്തിനു ദക്ഷിണ നല്‍കിയ മുഷിഞ്ഞു നാറിയ രണ്ടു രൂപ നോട്ടു നീലകണ്ഠന്‍ പൂജാരി പുച്ഛത്തോടെ തിരികെയെല്‍പ്പിക്കുംപോള്‍ നിര്‍മലയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ദൈന്യതയായിരുന്നില്ല.തീര്‍ത്ത പുച്ഛം.പൂജാരിയുടെ മുഖത്തുള്ള പരിഹാസത്തെ വെല്ലുന്ന പുച്ഛം.തോറ്റുകൊണ്ടെയിരിക്കുംപോളും ജയിക്കാനായി ജനിച്ചവളെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുമ്പോലെ അവര്‍ എന്റെ മുന്നില്‍ .

            നിര്‍മല എന്നെ വല്ലാണ്ട് ആകര്‍ഷിച്ചിരുന്നു.അത് കൊണ്ടാവാം ഞാന്‍ അവരറിയാതെ അവരുടെ പിറകെ യാത്ര പോയതും.എന്റെ ഈ കഥയുടെ താളുകളിലേക്ക് ഞാന്‍ അവരെ പിടിച്ചു കയറ്റുമ്പോളൊക്കെ വല്ലാത്തൊരു ശക്തിയോടെ അവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു...നിസന്ഗത.. അത്  നിര്‍മല എടുത്തണിഞ്ഞ ആ മുഖംമൂടിയുടെ മാറ്റ് കൂട്ടുകയായിരുന്നു.പക്ഷെ അത് വെറുമൊരു മുഖം മൂടി മാത്രമായിരുന്നില്ലേ നിര്‍മലാ.കഷ്ടതയുടെ ആ അടുക്കള ചായ്പ്പിനുള്ളില്‍ പുകക്കരി പുരണ്ടു കരുവാളിച്ചു തുടങ്ങിയ മുഖം കൈകളില്‍ ചേര്‍ത്തുവെച്ച് ഒരു പക്ഷെ നീ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും അല്ലെ..ആരും കാണാതെ.എന്റെ വാശിയുടെ മുന്നില്‍ മാത്രം തോറ്റു പോകുകയായിരുന്നു നിര്‍മല.അവള്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രമാണെന്നറിഞ്ഞു കൊണ്ട് തന്നെ.
                            ആ കഥക്കൂട്ടില്‍ നിറഞ്ഞതു ബാലു മാത്രം.അവളുടെ ലക്ഷ്മിചെചിയുടെ മകന്‍ ബാലു.ആ കഥ തുടങ്ങുമ്പോള്‍ ബാലുവുമൊത്തു കോളേജിലേക്ക് ഒരു യാത്രയായിരുന്നുവെങ്കില്‍ ഒടുക്കം എലുമ്പിച്ച കാലുകള്‍ പൂട്ടിയ ദൃടമായ ചങ്ങലകളായിരുന്നു.ആദ്യസീനില്‍ ഞാന്‍ കണ്ട സൈക്കിള്‍ യാത്രയില്‍ നിര്‍മല ചിരിച്ചു കൊണ്ടേയിരുന്നു.ഇത് വരെയും ഞാന്‍ കണ്ടിട്ടില്ലാത്ത നിര്‍മലയുടെ ആ ചിരി.ബാലുവിന്റെ പിന്നിലിരുന്നു അവന്റെ തോളില്‍ കൈ വെച്ചവള്‍ പറഞ്ഞു.''
ബാലൂട്ടാ നിന്റെ ചിറ്റ വിളി കേട്ട് പിള്ളേരൊക്കെ അങ്ങനെ വിളിക്കണ്.എനികങ്ങു ചമ്മലാ.പക്ഷേങ്കില് തൂപ്പുകാരിയെ അങ്ങനെ ചിലരൊക്കെ വിളിക്കണ  കേക്കുമ്പോ എന്തോ ഒരു സന്തോഷം.''
ബാലുവിന്റെ മുഖത്തപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു. 

പിന്നീട് ..വിധ്യാര്തിരാഷ്ട്രീയത്തിന്റെ പുതിയ വഴികളില്‍ ,അതിന്റെ ഭ്രാന്തമായ ചിന്തകളിലേക്ക് ബാലഭാസ്കര്‍ എന്ന ചെറുപ്പക്കാരന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കോളേജ്‌ വരാന്തയില്‍ നെഞ്ചിടിപ്പോടെ അത് നോക്കി നിര്‍മല നില്‍പ്പുണ്ടായിരുന്നു .പോലീസ് കേസുകളിലേക്ക് അവന്റെ രാഷ്ട്രീയം അവനെക്കൊന്ടെതിക്കുംപോള്‍ ഇന്നത്തെ കാലത്ത് ഇത്തിരി രാഷ്ട്രീയമില്ലണ്ട് ജീവിക്കാന്‍ ആവില്ല ച്ചിറ്റെ എന്ന അവന്റെ വാക്കില്‍ ആശ്വാസം കണ്ടെത്തി..'ആ ലോകമറിയാത്ത തൂപ്പുകാരി.'
                                അന്നൊരുനാള്‍ ... ബഹളങ്ങള്‍ക്കിടയിലൂടെ  കിതച്ചുകൊണ്ടവര്‍ ഓടി..ബാലുവിന്റെ അരികിലെതാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..എവിടെക്കൊക്കെയോ ഓടിയൊളിക്കുന്ന വിദ്യാര്‍ഥിക്കൂട്ടങ്ങളില്‍ തട്ടി അവര്‍ താഴെ വീഴുമ്പോള്‍  ‍...അവരുടെ ഒരു കൈപ്പാടകലെ ബാലുവിനെ വലിച്ചിഴച്ചു കൊണ്ട് പോലീസുകാര്‍ പോകുകയായിരുന്നു.ഒരു കൂട്ടം പോലീസുകാര്‍ കാവല്‍ നിന്ന റഹീമിന്റെ മൃതദേഹത്തില്‍ നിന്നുമോഴുകി ഇറങ്ങിയ ചോര അപ്പോള്‍ കോളേജിലെ പഞ്ചാരമണലില്‍ അലിഞ്ഞു ചെരുകയായിരുന്നു.
      അന്ന് മുതല്‍ നിര്‍മല ഓടിത്തളരുകയായിരുന്നു.മെന്റല്‍ ഹോസ്പിടലിന്റെ ഷോക്കിംഗ് റൂമില്‍ ബോധം മറയും മുന്‍പ് അവന്‍ ചിറ്റെ.. എന്നലറി വിളിച്ചപ്പോള്‍ കാവല്‍ നിന്ന പോലീസുകാര്‍ക്ക്‌ കാതിലെ കമ്മലൂരി നല്കിയിട്ടു അകത്തേക്ക് കയറിയ നിര്‍മല അപ്പോഴും കരഞ്ഞില്ല.സാക്ഷികളോ കൂട്ടുപ്രതികളോ ഇല്ലാത്ത കേസില്‍ മാനസിക രോഗത്തിന്റെ ആനുകൂല്യം ബാലുവിന് ജയിലിനു പുറത്തേക്കുള്ള വാതിലായപ്പോള്‍ കൈവിലങ്ങുകള്‍ അവനു കാല്‍ചങ്ങലകളായി മാറി.ദ്രവിച്ചു തുടങ്ങിയ ആ തറവാടിന്റെ ചിതല്‍ തിന്ന ചുവരുകള്‍ അവന്റെ നട്ടപ്രാന്തിന്റെ കോപ്രായങ്ങള്‍ കുത്തിക്കുരിക്കാനുള്ള കാന്‍വാസുകളായി.കാല്‍ചങ്ങലകള്‍ അവനു മണിക്കിലുക്കങ്ങളും.നിര്‍മല വാരിക്കൊടുത്ത പടചോറ് അവന്‍ എപോളും തട്ടിഎറിയും.ഓരോ അരിമണികളായി അവള്‍ പെരുക്കിയെടുക്കുംപോള്‍ അലറിച്ചിരിച്ചു കൊണ്ട് അവന്‍ പറയും. ''ചിറ്റെ ചിറ്റെ ഉറുമ്പിനു കൊടുക്ക്‌ ..ഉറുമ്പിനു കൊടുക്ക്‌.''
മറു ചിരിയോടെ അപ്പോള്‍ നിര്‍മല പറയും .''ബാലൂട്ടാ ഉറുമ്പിനു വിശക്കണില്ലാന്നു...''
                 സന്തോഷിന്റെ സന്ദര്‍ശനം അത് മാത്രമായിരുന്നു ഏക ആശ്വാസം ബാലുവിന്റെ കൂട്ടുകാരന്‍ ‍.ചിറ്റെ എന്ന് തന്നെയായിരുന്നു അവനും അവളെ വിളിച്ചത്.ഇടയ്ക്കിടെ ബാലുവിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകെണ്ടപ്പോള്‍ ഒരു കൈ താങ്ങായി അവനുമുണ്ടാകും.പണം നല്‍കി സഹായിക്കാന്‍ അവന്‍ ശ്രമിച്ചപ്പോലോക്കെ ഒരു ചിരിയോടെ അവള്‍ അത് നിഷേധിച്ചു.തോല്‍ക്കാന്‍ നിര്‍മല ഒരുക്കമായിരുന്നില്ല എവിടെയും.അത് കൊണ്ടാണല്ലോ ഞാന്‍ ആദ്യം പറഞ്ഞത് അവര്‍ എന്നെ വല്ലാണ്ട് ആകര്‍ഷിച്ചു എന്ന്.
               ഒരിക്കല്‍ സന്തോഷുമായി സംസാരിക്കുമ്പോള്‍ നിര്‍മല ഒരു തമാശപറഞ്ഞു.കേള്‍ക്കാന്‍ രസമുള്ളൊരു തമാശ.''ബാലൂട്ടന്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ എന്തൊക്കെയോ പറയുന്നു.''ഞാനല്ല ഞാനല്ല സന്തോഷാ..ഞാന്‍ കുത്തിയില്ല എനികറിയില്ല സാറന്മാരെ.''എന്താ സന്തോഷ്‌ ഇതിന്റെ അര്‍ഥം..എനിക്ക് മനസിലായില്ലാട്ടോ അതാ നിന്നോട് ചോദിച്ചേ''.അപ്പോള്‍ സന്തോഷിന്റെ മുഖത്തെ ഭാവം എന്തായിരുന്നു.എനിക്കറിയില്ല.കാരണം അവന്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രം.നിര്‍മലയുടെ കഥയില്‍ ഒന്നിനുമല്ലാതെ വന്നു പോകുന്നൊരു കഥാപാത്രം...അന്ന് പുറത്തെക്കിറങ്ങിപ്പോയ സന്തോഷിന്റെ തല കുനിഞ്ഞിരുന്നു.പിന്നീടൊരിക്കലും ചിറ്റെ എന്ന വിളിയോടെ ആ പടി കടന്നില്ല അവന്‍ .
                       ആ തമാശ പറച്ചിലിന് മറുപടിയായി സന്തോഷ്‌ ..നിര്മലക്ക് പുതിയൊരു പേര് നല്‍കി.ചിറ്റ എന്ന പേരിനു പകരം 'തെവിടിശി'.. പുതിയ വിളിപ്പേര്.പുച്ഛം കലര്‍ന്നൊരു ചിരിയായിരുന്നു മറുപടി.ആ ചിരി നിലക്കാതെ അവള്‍ സന്തോഷിനോട് പറഞ്ഞു.'' മോനെ നീയുമൊരു ഈയാംപാറ്റയാ..എന്നെയും ന്റെ ബാലുനെയും പോലെ വെളിച്ചത്തിന്റെ തിളക്കം കണ്ടു തീയിലേക്ക് പറന്നു വീണു കരിഞ്ഞടങ്ങാന്‍ പോകുന്ന വെറുമൊരു ഈയാംപാറ്റ.ഞങ്ങള്‍ അടങ്ങി.നിനക്ക് കരിയാന്‍ ഇനിയും വെളിച്ചം ബാക്കി.നിമിഷങ്ങളും.അത് കൊണ്ട് നീ പറന്നോ..
ഇളകിതുടങ്ങിയ വാതിലിലെ മുട്ടിവിളികളും പ്രലോഭനങ്ങളും അസഭ്യങ്ങളും സഹിച്ചു ആ വാതിലിനോടു ചേര്‍ത്ത് ഉരല്‍ വലിച്ചിട്ട് അതിന്റെ മുകളിലിരുന്നു ഉറങ്ങാതെ ഉറങ്ങുന്ന ഞാനോ തെവിടിശി.സന്തോഷ്‌ ഒന്ന് ചോദിക്കട്ടെ മോനെ.പകല്‍ സ്നേഹത്തോടെ ചിറ്റ എന്ന് വിളിച്ചിട്ട് രാത്രികളില്‍ എന്റെ വാതിലില്‍ മുട്ടി വിളിക്കാന്‍ നീയും ഉണ്ടായിരുന്നോ...''
               നിര്‍മലയുടെ കണ്ണുകളില്‍ രണ്ടു നീര്‍തുള്ളികള്‍ ഇരുണ്ടു കൂടി.ഞാന്‍ ഭയന്നു  .അവള്‍ കരയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.എന്റെ കഥാപാത്രം ബോള്‍ഡ്‌ ആണ് .അവള്‍ ഒരിക്കലും കരയാന്‍ പാടില്ല.ജീവിതം പഠിച്ചേടുതിട്ടു അതില്‍ കഥയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശുംഭനായ കഥാകാരന്റെ സ്വാര്‍ഥത.അല്ലെ..
     അന്ന് മഴ പെയ്തിരുന്നു.രാത്രി തുടര്‍ച്ചയായി മഴ പെയ്തിരുന്നു.ലൈറ്റിലേക്ക് പറന്നിറങ്ങുന്ന ഈയാം പാറ്റകളെ നോക്കിയിരുന്നു ബാലു പൊട്ടിച്ചിരിച്ചു.ഓരോരുത്തരും ചിറകറ്റു വീഴുമ്പോള്‍ കൌതുകത്തോടെ അവന്‍   എന്നമെടുത്തു.
''ചിറ്റെ ദേ പാറ്റയെ ലൈറ്റ് കൊല്ലുന്നു.''
നിര്‍മല പറഞ്ഞു''ബാലൂട്ടാ ഈയാമ്പാറ്റകള്‍ ചാവേറുകളാണ്.ശത്രുവിന്റെ ശക്തി തിരിച്ചറിയാണ്ട് അവന്റെ താവളത്തില്‍ ആക്രമിക്കാനിറങ്ങുന്ന മരണം ഭയക്കാത ചാവേറുകള്‍ .ഒരിക്കലും ജയിക്കാത്ത യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നോര്‍.എന്നെയും..നിന്നെയും പോലെ..''

ഭ്രാന്തിന്റെ മൂര്ച്ചയിലും കൌതുകത്തോടെ അവന്‍ ചോദിച്ചു.''അപ്പൊ നമ്മളും ചാകില്ലേ?''

''എന്താ ബാലൂട്ടനു ചാകാന്‍ പേടിയാ.ചിറ്റയില്ലേ കൂടെ.''

ചിറകറ്റു വീണിട്ട് നനഞ്ഞ തറയിലൂടെ ഇഴഞ്ഞു നീങ്ങാന്‍ ശ്രമിക്കുന്നൊരു ഈയാംപാറ്റയെ നോക്കിയിരുന്നു കൊണ്ടവന്‍ പറഞ്ഞു.''ചിറ്റ ചാകുവാണേല്‍ ഞാനും ചാകാം.''
                                 അടുക്കള ചായ്പ്പിനുള്ളില്‍ തൈരില്‍ കുഴച്ച പടചോറിലേക്ക് കയ്യിലവശേഷിച്ച അവസാനത്തെ നാണയത്തുട്ടുകള്‍ പെറുക്കി കൂട്ടി വാങ്ങിയ വിഷം ഒഴിച്ച് കുഴക്കുംപോളാണ് ഞാന്‍ അവളുടെ അടുത്ത് ചെന്നത്.ആദ്യമായി അവള്‍ കരയുന്നത് ഞാന്‍ കണ്ടു.കന്നുനീര്തുള്ളികള്‍ ആ പടചോറില്‍ ഉപ്പായി അലിഞ്ഞു ചേരുന്നു.എന്റെചോദ്യങ്ങള്‍ക്ക്  ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി.എന്റെ ജീവിതം നിങ്ങളല്ല തീരുമാനിക്കുന്നത് എന്ന ആക്രോശത്തോടെ അവളെന്നെ ആട്ടിയകറ്റി.
കോപത്തോടെ ഞാന്‍ പറഞ്ഞു.''നിര്‍മല.. നിന്നെ സൃഷ്ടിച്ചത് ഞാനാണെങ്കില്‍ നീ എങ്ങനെ ജീവിക്കണം എന്ന് ഞാന്‍ തീരുമാനിക്കും.നീ ഒരിക്കലും മരിക്കില്ല.നിന്നെ കൊല്ലാന്‍ എനിക്കാവില്ല.കാരണം എനിക്ക് നിന്നെ അത്രക്കിഷ്ടമാണ്.''
എനിക്കപ്പോള്‍ അഹങ്കാരം. അവളുടെ മുഖത്തപ്പോള്‍ തീത്ത പുച്ഛമായിരുന്നു .നീലകണ്ഠന്‍ പൂജാരിയെയും സന്തോഷിനെയും നിശബ്ധരാക്കിയ അതെ പുച്ഛം.
                   അടുത്ത പ്രഭാതത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു.ആകാശത്തിലേക്ക് മിഴികള്‍ പായിച്ചു ഈയാംപാറ്റചിറകുകളില്‍ പോതിഞ്ഞവന്‍ കിടന്നു.ബാലു..പൊട്ടിച്ചെടുത്ത ചങ്ങലകള്‍ ഉണ്ടാക്കിയ മുറിവുകള്‍ അവന്റെ കാലുകളില്‍ കട്ട പിടിച്ചു കിടന്നു.അപസ്മാരത്തില്‍ പുറത്തെത്തിയ നുരയും പതയും അവന്റെ ഭ്രാന്തും ജീവനുമായിരുന്നു.മഴവെള്ളം നിറഞ്ഞ കണ്ണുകള്‍ തുറന്നു വെച്ചവന്‍ നോക്കുകയാവണം .ചിറ്റ കൂടെ വന്നിട്ടുണ്ടോ എന്ന്.
         ആള്‍ക്കൂട്ടത്തില്‍ നിര്‍മല തിരയുന്നത് എന്നെയാണ് ..ഒളിക്കാന്‍ സ്ഥലമില്ലാതെ ഞാന്‍ വിയര്‍ത്തു .. കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍ എന്നെ .നിര്‍മല ഒന്ന് പുഞ്ചിരിച്ചു.ചിരിക്കണോ എന്നറിയാണ്ട് ഞാന്‍ നിന്നുപോയി.കുഴച്ചു വെച്ച പടചോരില്‍ ഉറുമ്പുകള്‍ ചത്ത്‌ കൂട്ടമായി ഇരിക്കുന്നുണ്ടായിരുന്നു.ബാലുവിനെപ്പോലെ.ബാലുവിന്റെ തുറന്ന കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ ഒരു രഹസ്യം പറയും പോലെ എന്നോട് പറഞ്ഞു.''ഈയാം പാറ്റ ''
അത് കേട്ടതായി ഭാവിക്കാതെ ഞാന്‍ തിരികെ നടക്കുമ്പോള്‍ നിര്‍മല ചിരിക്കുന്നുണ്ടായിരുന്നു.
                                        പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്മലയെ കണ്ടത്.ഉടുത്തൊരുങ്ങി  ആഭരണങ്ങളുടെ പകിട്ടില്‍ ഇറങ്ങി വന്ന നിര്‍മലയുടെ ഞാന്‍ അറിഞ്ഞ സൌന്ദര്യം പൂര്‍ണമായി നഷ്ടമായിരിക്കുന്നു എന്നെനിക്ക് തോന്നി.വാതിലില്‍ നിന്നിരുന്ന ആ ആഡംബര വാഹനത്തിലേക്ക് കയറും മുന്‍പ് അവരെന്നെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
''നുണക്കഥ എഴുത്തുകാരന്‍ കഥ കേള്‍ക്കാന്‍ വന്നതാകും അല്ലെ.പക്ഷെ എന്റെ ഈ രാത്രികള്‍ നിങ്ങള്‍ക്ക് സ്വന്തമല്ല..തിരക്കൊഴിയുമ്പോള്‍ ഞാന്‍ നിങ്ങളെ തെടിയെത്താം ...കഥകള്‍ പറയാന്‍ ..കഴുകന്മാര്‍ കൊത്തിവലിച്ച മാംസത്തിന്റെ കഥകള്‍ ..കാര്‍ അകന്നു പോകുമ്പോള്‍ അറിയാതെ ഞാന്‍ ചിരിച്ചു പോയി.
''നിര്‍മലയും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു ..''



നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )