2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ഞാനും നീയും


















 



പ്രണയം വിരസമാണെന്ന് 
പറഞ്ഞ നിന്നോട് കൂടിയ 
എനിക്കു നീ തന്ന പേര് 
‘’കാമുകന്‍ ‘’.

ശമ്പളക്കണക്കുകള്‍ക്കു 
ജീവിതം അകന്നു നിന്നപ്പോള്‍ 
എനിക്കു നീ തന്ന പേര്  
‘’ഭര്‍ത്താവ് ‘’.

പുതിയ ബന്ധങ്ങളുടെ 
മേച്ചില്‍ പുറങ്ങളിലേക്ക് 
നീ പറന്നകന്നപ്പോള്‍ 
നീ എനിക്കു തന്ന പേര് 
 ‘’കാവല്‍കാരന്‍ ‘’.

ചാറ്റ് ബോക്സിലെ 
ഫ്രണ്ട് എന്ന പേര് വെച്ച 
ജാരന് മുന്നില്‍ 
നീ എനിക്കു തന്ന പേര് 
 ‘’ശല്യം ‘’.

പ്രസവം വേദനയെന്നു ചൊല്ലി നീ
എന്‍റെ ബീജം നിഷേധിച്ചപ്പോള്‍ 
ഞാന്‍ എനിക്ക് തീര്‍ത്ത പേര് 
‘’വേസ്റ്റ് ‘’.

ഒടുവില്‍ ഒരു ചിതയായി 
ഞാന്‍ എരിയുമ്പോള്‍
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ 
എന്നോട് പറഞ്ഞത് 
 ‘’മാപ്പ് ‘’.

ഇപ്പോളും നിന്‍റെ സ്വപ്നങ്ങളില്‍ 
എന്‍റെ ആത്മാവുണ്ട് 
നീ തന്ന ഏതു പേരില്‍ 
വിളിച്ചാലും ഞാന്‍ കേള്‍ക്കും


post by :-
നിരഞ്ജന്‍ തംബുരു (സുജിത്ത് മുതുകുളം )

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രവാസിയുടെ ഓണം



ഓണക്കളി കളിയ്ക്കാന്‍
ഓണപ്പാട്ട് പാടാന്‍
ഓണത്തപ്പനെ മാടിവിളിക്കാന്‍
എന്റെ നാടിന്റെ മണം
തേടിപ്പോകണം 

എന്റെ നാടിന്റെ ഓണക്കാലത്ത്
അപ്പനുമമ്മയും കാതോര്തിരിക്കും
മണല്‍ക്കാടിന്റെ ചൂടിനെ
വലിച്ചെറിഞ്ഞു ഓണം കാണാന്‍
വരുന്ന എനിക്കായി

വര്‍ഷങ്ങള്‍ പുറകിലായി
കെട്ടി മുറുക്കിയ
ഊഞ്ഞാലിന്റെ തുഞ്ചത്തു
ഉണങ്ങിചുരുണ്ട
കവളന്‍ മടല്‍
അതിന്റെ കാത്തിരിപ്പും
എനിക്ക് വേണ്ടി

അമ്പലമുറ്റത്തു മകം നാളില്‍
അര്‍ച്ചന വിളിച്ചു ചൊല്ലുമ്പോള്‍
എന്റെ പെരുമുണ്ടാകും
ആരോ പറയുന്നുണ്ട്
അവന്‍ ഗല്ഫിലല്ലേ എന്ന് ..
അമ്മയുടെ മുഖത്ത് നിറഞ്ഞ ചിരി
എന്റെ കണ്ണില്‍ കാറ്റ്-
അടിച്ചു കേറ്റിയ മണലിന്റെ ചൂരും

ഗ്രന്ഥശാലയില്‍ കവിതാ
രചനാ മത്സരം നടക്കുന്നു..
എഴുതാന്‍ ആയിരുന്നെങ്കില്‍
ഞാനും എഴുതിയേനെ
പെറ്റമണ്ണിനെ കൊതിക്കുന്ന
പ്രവാസിയുടെ നെഞ്ചിന്റെ നൊമ്പരം

പാതാളം മറ്റൊരു പ്രവാസം
പ്രവാസി മറ്റൊരു മഹാബലി
നാടുകാണാന്‍
നാടിനെ കാണാന്‍
വര്ഷം പെയ്തു തോരുന്ന
നാളുകളില്‍
കച്ച കെട്ടി മുറുക്കി
പാല്‍പുഞ്ഞിരിയുമായി ഞാനും എത്തും
ബലി തമ്പുരാന്റെ പകിട്ടോടെ

എണ്ണി തീര്‍ക്കുന്ന ദിവസങ്ങള്‍
ഉത്രാടം തിരുവോണം അവിട്ടം ചൊല്ലി
അകന്നു പോകുന്ന ഓണക്കാലവും
ഒരു പിടിചോറ്
അമ്മയുടെ സ്നേഹം
ചിരിക്കുമ്പോളും
തീരാത്ത കടത്തിന്റെ കണക്കുകള്‍
കണ്ണിലൂടെ വിളിച്ചു പറയുന്ന അച്ഛനും

ഒടുവിലോരുനാല്‍
നമുക്കൊക്കെ എന്തോണം
എന്നൊരു ആശ്വാസ വാക്ക്
കെട്ടുമുറുക്കി വീണ്ടും തിരികെ 
പോകാന്‍ തയാറെടുപ്പുകള്‍
ഒരു വിട വാങ്ങല്‍
അടുത്ത ഓണം അടിച്ചു പൊളിക്കണം
എന്ന് കൂട്ടുകാരോടൊരു വാക്ക്
കണ്ണുനീരിലൂടെ  ചിരിക്കുന്ന അമ്മ
ഓണം ...എന്നും ഒരു ഗൃഹാതുരത
എനിക്ക്

പോസ്റ്റ്‌ ബൈ
നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )

2012, ജൂൺ 20, ബുധനാഴ്‌ച

വിഡ്ഢികളുടെ സ്വര്‍ഗ്ഗം ...


















ഇന്നലെയുടെ മുഖപടം 
ഇവിടെ കൊഴിഞ്ഞു വീഴുകയാണ് . 
ഇന്നിന്റെ നെഞ്ചില്‍ പകരം ഉദിക്കുന്നത് 
ഒരു പുതിയ സൂര്യന്‍ . 
മറവിയുടെ താളുകളിലേക്ക് 
സ്വയം വിടപറഞ്ഞു പോയ 
ഓര്‍മകളെ തിരിച്ചു പിടിക്കാന്‍ 
ഒരു പാഴ്ശ്രമം പോലും നടത്താതെ 
ഞാന്‍ ഇന്നും ഇവിടെയുണ്ട് . 

ഒറ്റപ്പെടല്‍ വേദനയാണെന്ന് 
പറഞ്ഞതാരാണ് . 
ഇവിടെ എനിക്ക് കൂട്ടായി 
ശവമജ്ഞങ്ങളുണ്ട്  
രാവില്‍ എന്നെ നോക്കി 
ചിരിക്കുന്ന കുഴിമാടങ്ങള്‍ 

ഈ രാവിലെപ്പോഴോ 
ഒരു ഞെട്ടലായി 
എന്റെ നിദ്രയ്ക്കു
ഭംഗമേല്പ്പിക്കുന്ന 
പൊട്ടിചിരികളുമായ്
ഈ നാലുകെട്ടില്‍ 
ചുറ്റി നടക്കുന്ന 
കരയാനറിയാത്ത 
പ്രേതരൂപങ്ങള്‍ .. 

ഓരോ രാവും പെയ്തു തോരുവോളം 
ഞാനവര്‍ക്ക് കാവലിരിക്കാരുണ്ട്. 
കറുപ്പ് നിറമുള്ള  കരിമ്പടം പുതച്ചു
അവരെ ചുറ്റി നടക്കുന്ന 
എന്റെ രൂപത്തെ നോക്കി 
പകല്‍ വെളിച്ചത്തില്‍ 
ശവം തീനിയെന്നു വിളിചെന്നെ 
പരിഹസിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല .

കാരണം 
അവരുടെ കണ്ണുകളില്‍ 
നോക്കുവാന്‍ ഭയമാനെനിക്ക്  
മനുഷ്യനെ ഭയക്കുന്ന 
മനുഷ്യക്കൊലമാണ് ഞാന്‍ 

കൊല്ലാന്‍ പഠിച്ച മനുഷ്യനെ 
കൊന്ന ശവത്തിന്റെ മാറില്‍ 
വീണ്ടും പച്ചിരുംപിന്റെ മൂര്‍ച്ച 
അറിയിച്ചു ഉന്മാദം കൊള്ളുന്നവരെ 
ഭയന്ന് തുടങ്ങിയ കാലം എനിക്ക് തന്നെ ഓര്‍മയില്ല 

ദൈവത്തിനെ കല്ലാക്കി മാറ്റിയവന്‍ 
സഹജീവന്റെ തുടിപ്പുകള്‍ക്കിടയില്‍ 
ജനനതിന്റെയും മരണത്തിന്റെയും കാലം 
കവടി നിരത്തി നിര്‍ണയിച്ചവന്‍.

നാളും നേരവും സമയവും നോക്കി 
അമ്മവയര്‍ കുത്തിക്കീറി 
ജനിപ്പിചു സ്വയം ദൈവമാകുന്നവന്‍ . 
കര്‍ക്കിടക വാവിന്റെ ആണ്ടുബലിക്കിടയില്‍  
കടാരയുടെ തിളക്കം ഭയന്ന് . 
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന 
ചന്ദ്രനെ നോക്കി കണ്ണുരുട്ടി  
പിടയുന്ന ജീവനില്‍ 
പച്ചിരുമ്പിറക്കി കാലനാകുന്ന 
മറ്റൊരുവന്‍ . 

ഇവന് ഞാന്‍ എന്ത് പേര് നല്‍കണം . 
മനുഷ്യനെന്നോ കാലനെന്നോ 
അതോ ദൈവമെന്നോ .. 
അത്താഴപൂജയുടെ നിവേദ്യം കഴിച്ചിട്ട് 
ലോകത്തിനു നേരെ കണ്ണും പൊത്തി
രാവില്‍ കള്ളനെപ്പോലെ നീരാടാന്‍ 
ഇറങ്ങുന്ന കല്ലില്‍ കൊത്തിയ 
ദേവ ചൈതന്യമേ .. 

ഇവനല്ല മനുഷ്യന്‍ 
നീയാണ് മനുഷ്യന്‍ 
അവന്‍ ദൈവവും .. 
മനനം ചെയ്യാന്‍ കഴിവ് നല്‍കി 
നിന്റെ ആലയില്‍ 
നീ വാര്‍ത്തെടുത്ത 
ഉത്കൃഷ്ടമായ സൃഷ്ടി . 
സൃഷ്ടിയില്‍ പതിച്ച 
സൂര്യകിരണങ്ങള്‍ 
തിരികെ പ്രതിഭലിച്ചു
സൂര്യന് വസൂരിക്കുത്തുകള്‍ 
നല്‍കുന്നു .. 

ശ്രീകോവില്‍ ചെര്‍ത്തടച്ച്  
കള്ളയുറക്കം നടിച്ചു 
നീ ഇരുന്നോളൂ ... 
പക്ഷെ ഞാന്‍ എല്ലാം കാണുന്നുണ്ട് .. 
എന്റെ ശവക്കൂനയിലെ രോദനം 
ഞാന്‍ കേള്‍ക്കുന്നുമുണ്ട് . 

പക്ഷെ ...
പുറത്തേക്കു ഞാനില്ല 
നിന്റെ ലോകം എനിക്കന്യമാണ് 
ഇതാണെന്റെ ലോകം 
ഇവിടെ ഞാനാണ് രാജാവ് .. 
നിങ്ങള്‍ കൊയ്തെടുത്ത 
തലയോട്ടികള്‍ എനിക്ക് തലപ്പാവുകള്‍ .. 
നിങ്ങള്‍ കടിച്ചു വലിച്ചെറിഞ്ഞ 
എല്ലിന്‍ കഷ്ണങ്ങള്‍ 
എനിക്കുള്ള ഹാരങ്ങളും ..

രാവില്‍ നൃത്തം ചെയ്യുന്ന ആത്മാക്കള്‍ 
എന്റെ പ്രജകളും .. 
ഇവിടെ നില്‍ക്കാം ഞാന്‍ 
നിങ്ങളെ കാണാത്ത പടി .. 
ഓരോ രാവും പുലരുമ്പോള്‍ 
ഇവിടെ വന്നെത്തുന്ന 
ഓരോ ശവവും 
എന്നോട് പറയാറുണ്ട്.. 
തിരിഞ്ഞു നോക്കരുത് 
ഭയന്ന് പോകുമെന്ന് .. 
ഈ രാവിന്റെ പുസ്തകവും 
ഞാന്‍ അടയ്ക്കുകയാണ് ..
സ്വയം മറക്കുകയാണ് 
നാളെ പുലരുമ്പോള്‍ കൂട്ടായി 
അടുത്ത മഞ്ജമെത്തും.. 
പുതിയോരുവന്റെ ശവമന്ജം . 
ദേഹം ഉപേക്ഷിച്ചു മാറി നില്‍ക്കുന്ന 
ദേഹിയെ കാണുവാന്‍ കഴിയുന്ന 
ഈ ശവക്കൂനയിലെ ഞാനെന്ന 
രാജാവ് അധികാരത്തോടെ അവനോടു 
ചോദിക്കും .. 

എത്ര വെട്ടു കിട്ടി .. 
അമ്പതോ .. നൂറോ .. 
പരസ്പരം നോക്കി 
ഞങ്ങള്‍ പൊട്ടിച്ചിരിക്കും 
തിരിഞ്ഞു നോക്കി പരിഹസിക്കും 

ഹഹഹഹ് വിഡ്ഢികളുടെ സ്വര്‍ഗമേ ... 
കോമരങ്ങള്‍ തുള്ളുന്നത് നിങ്ങള്‍ 
കാണുന്നില്ലേ .. 
നിങ്ങളുടെ സമയം ഇതാ വരുന്നു 

നീരാഞ്ജനം(സുജിത്ത് മുതുകുളം)

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സര്‍പ്പംപാട്ട്


പുള്ളുവന്‍ പാടുന്ന പാട്ടിന്റെ ഈണത്തില്‍
കോമരം തുള്ളുന്ന താളത്തിനോപ്പിച്ചു
തുള്ളുവാന്‍ നാഗമായ്‌
ഞാനുമുണ്ടേ …..
അപ്പുറം തുള്ളുന്ന മറുതയും
…പിന്നെ
ഇപ്പുറം തുള്ളുന്ന രക്ഷസും….
പേടിച്ചു ഞാനൊന്നു കണ്ണടച്ചു….
നാഗരാജാവെന്താ ആടി വരാത്തെ?
അമ്മേ ദേവി നിന്‍ തൃപ്പാദപൂജകള്‍
എല്ലാം കഴിച്ചിതാ പൂജാരി
നീയിനി കോമരമായോന്നു തുള്ളിടുമോ ?
കൂടെ നിന്‍ ദാസനാം നാഗനൊന്നാടിടട്ടെ
തെക്കേ മൂലയില്‍ ചമ്രംപടിഞ്ഞു
പുള്ളുവന്‍ പാടുന്നു നാഗഗീതം…
കൂടെ തിമിര്‍ക്കുവാന്‍ ചെണ്ടമേളം…
ശ്രീ നാഗരാജാവേ ആടിവരൂ….
ശീല്ക്കാരമാടുന്ന പാമ്പിന്‍റെ പൊത്തില്‍,
നൂറും പാലും നിവേദിച്ചു ഞാന്‍ …
നോമ്പേടുത്തോന്നായി കാപ്പും പൂണൂലും
ഒറ്റനാളത്തെക്കെന്‍ ബ്രാഹ്മണത്വം…….
കോമരമായുറഞ്ഞമ്മ വന്നു..
കൂടെ കോലമായ് വന്നതോ നാണുമൂപ്പന്‍…
പൂക്കുല മാറ്റി ഞാനൊന്നുനോക്കി..
കരിനാഗമായി ഞാനാടിതുടങ്ങി…
കത്തും വിശപ്പുമായ്‌ അഗ്നിദേവന്‍…
കൂട്ടിന്നു ശൂരനാം ഭല്‍ഗുനനും…
ഗാംഡവം ഭക്ഷിക്കാന്‍ അഗ്നിയെത്തി..
പിന്നെ മണ്ണാറിയശാല നാഗലോകം..
ആടിത്തിമിര്‍ത്തു ഞാന്‍ നാഗക്കളത്തില്‍
നാഗരാജാവിന്‍റെ കോലം തുടച്ചു ഞാന്‍..
മണ്ണാറശാലയിലെ ദൈവങ്ങളെ കണ്ടു
എന്നമ്മ വീടിന്‍റെ മുറ്റത്തുതുള്ളി ഞാന്‍…
തുള്ളിക്കുഴഞ്ഞു കളത്തില്‍ വീഴുമ്പോള്‍
ശ്രീ കൊവിലിനുള്ളില്‍ ആക്രോശം കേട്ടു…
കാണിയായ് വന്നൊരു സുന്ദരിപ്പെണ്‍കൊടി
ഉറഞ്ഞു തുള്ളിടുന്നു ഉടവാളുമായ്…
“ആരാണ് വന്നത്? ആരാണ് വന്നത് ?
“”അമ്മയാണ് ഞാന്‍ “”
“എന്താ വന്നത്? എന്താ വന്നത് ?”
“ബ്രാഹ്മണപ്പൂജാരി മതിയെനിക്ക് “
അമ്മ മടിത്തട്ടില്‍ തളര്‍ന്നു കിടക്കുമ്പോള്‍
വെറുതെ ചോദിച്ചുപോയി ഞാന്‍..

“അമ്മേ …ദൈവങ്ങളും അയിത്തം കല്പ്പിക്കുവാന്‍ തുടങ്ങിയോ ?”

നീരാഞ്ജനം ( സുജിത്ത് മുതുകുളം )

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

നിമിഷ കവിതകള്‍ ..തീം- നിമിഷം


 

1. ഇനിയെന്റെ നിമിഷങ്ങളില്‍
ഇനിയെന്റെ കണ്ണുകളില്‍ നീയില്ല
നെഞ്ഞിലെരിഞ്ഞ കനലില്‍ ചിതകൂട്ടി
ഒരു പിടി അരിയും പൂവും നുള്ളിയിട്ടു
കണ്ണുനീര്‍ മറച്ചു ഞാന്‍
നിന്നെ കത്തിച്ചു കളഞ്ഞ ആ നിമിഷം

2. നിമിഷങ്ങള്‍ ....
പെയ്തൊഴിയാത്ത മഴ പോലെ
നിന്റെയോപ്പം പ്രണയം 
പറഞ്ഞ നിമിഷങ്ങള്‍
നിന്റെ കണ്ണുകളില്‍ കൊതിയോടെ
നോക്കിയിരുന്ന നിമിഷങ്ങള്‍
നിന്റെ കണ്ണുനീര്‍ ചുണ്ടുകളില്‍
ഒപ്പിയെടുത്ത നിമിഷങ്ങള്‍
ഒടുവില്‍ നിന്റെ പ്രണയത്തെ
തിരസ്കരിച്ച നിമിഷങ്ങള്‍
നിമിഷങ്ങള്‍ അവസാനിക്കുന്നില്ല
ഓര്‍മകളും ...
അവസാന നിമിഷങ്ങളില്‍
എനിക്കൊര്‍ക്കുവാന്‍
എന്റെ ഒളിചോട്ടത്തിന്റെ നാളുകള്‍ മാത്രം..


3. ചിലപ്പോള്‍ നിമിഷങ്ങളുടെ 

നിറം ചുവപ്പായിരുന്നു
അത് പാര്‍ട്ടിക്കാരുടെ 

കൊടിയുടെ നിറമായിരുന്നോ
അതോ അമ്പലത്തിലെ 

വെളിച്ചപ്പാടിന്റെ ചിലമ്പിന്റെ നിറമോ
അപ്പന്‍ ചവിട്ടിക്കൊന്നു കെട്ടിത്തൂക്കിയ
അമ്മച്ചിയുടെ നാഭിയില്‍ 

നിന്നോലിച്ച ചോരയുടെ നിറമോ
എന്റെ നിമിഷങ്ങളില്‍ എന്നും നിറയുന്നു
മുദ്രാവാക്യം വിളികളുടെ ഗര്‍ജനം
വെളിച്ചപ്പാടിന്റെ ഭ്രാന്ത് കയറിയ തുള്ളല്‍
സാരിത്തുമ്പില്‍ തൂങ്ങിയാടിയ അമ്മച്ചി
ഭ്രാന്ത് പിടിക്കുന്ന നിമിഷങ്ങള്‍
 

4. മിഴിനീര് പൊഴിയുന്ന നിമിഷങ്ങള്‍
നിന്റെ നെഞ്ചിലെ കനലില്‍
കാച്ചിയെടുത്തതു പ്രണയമോ 

കാമമോ പ്രതികാരമോ
മചിന്‍ പുറത്തെ രഹസ്യസമാഗമങ്ങള്‍
രാത്രിയുടെ നിമിഷങ്ങളെ
രതിയില്‍ മൂടിയപ്രണയകാലം
ഒടുവില്‍ നിമിഷങ്ങള്‍ സമ്മാനിച്ചത്
വേര്പാടോ വേദനയോ
അച്ഛനെ അറിയാത്ത കുഞ്ഞിന്റെ കരച്ചിലോ
 

5. നിമിഷങ്ങള്‍ക്ക് ദൈര്‍ഖ്യം കുറഞ്ഞപ്പോള്‍
രാത്രിയും പകലും പിണങ്ങി നിന്നപ്പോള്‍
കുറ്റം കേട്ടത് പാവം വിധിക്ക്
താമരക്കു വേണ്ടി ചിലവിടാന്‍
നിമിഷങ്ങള്‍ കുറവാണെന്ന്
സൂര്യന്‍ പരാതി പറയുന്നു
ഓരോരോ നിമിഷവും കാത്തിരിപ്പാണെന്നു
എന്നോട് ചൊല്ലിയതാര്
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് നീളം കൂടുന്നു
വേരു മുളച്ചു താഴെക്കിറങ്ങുന്നു
ഞാനും ഒരു മരമായതു പോലെ
കാത്തിരിക്കുന്ന സ്നേഹമരം
 

6. ദൂരേക്ക്‌ നിന്നെ എറിഞ്ഞു 
കളഞ്ഞ നിമിഷങ്ങള്‍
ഇപ്പോള്‍ എന്നോട് 

കണക്ക് ചോദിക്കുന്നു
ഞാന്‍ നഷ്ടപ്പെടുത്തിയ 

നിന്റെ ജീവന്റെ കണക്കുകള്‍
നീ എനിക്കൊരു നഷ്ടമാണെന്ന് 

എനിക്ക് തോന്നിയിട്ടേയില്ല
കാരണം നാഴിക മണിയിലെ

ഓരോ നിമിഷ ചലനങ്ങളും
എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം
പ്രണയം പറഞ്ഞ നിമിഷമായി
എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ
നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന
നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ...
നീന്റെ ജീവന്‍ എന്നിലാണ് 

അലിഞ്ഞു ചേര്‍ന്നതെന്ന്
 

7. പെയ്തു തോരുന്ന ഓരോ മഴത്തുള്ളിയും
എന്നോട് പറഞ്ഞത് നമ്മുടെ പ്രണയമായിരുന്നു
തുറന്നിട്ട ജനാലയും കടന്നു
അകത്തേക്ക് പറന്നു വന്ന ഓരോ കരിയിലകളും
എന്നോട് പറഞ്ഞത് കാത്തിരുന്നു ചിതല്‍ തിന്ന
നിന്റെ ഓര്‍മകളും
പച്ചയിലയായിരുന്നു നീ എനിക്ക്
എങ്കിലും എന്റെ നിമിഷങ്ങള്‍ മൌനതിലാണ്ടത്
എന്ത് കൊണ്ടാണ് സഖീ
 

8. നിമിഷ കവികളുടെ വരികള്‍ക്ക്
ചോരയുടെ കടുത്ത ചുവപ്പ് നിറം
വിപ്ലവം പറഞ്ഞവന്റെ നിമിഷങ്ങളില്‍
വിശപ്പിന്റെ വിളി
ഓരോരോ നിമിഷങ്ങളെയും ഒരു
വേസ്റ്റ് ബോക്സിലാക്കി ഞാന്‍ ദൂരെക്കെരിയുന്നു
നിമിഷങ്ങളെണ്ണി ജീവിക്കാന്‍ ഭയമാണ്
അടുത്ത് വരുന്ന മരണത്തിന്റെ നിമിഷങ്ങളിലേക്ക്
ചെവിയോര്‍ത്തു ഞാന്‍ ഇവിടെയുണ്ടാകും
നഷ്ടമായ നിമിഷങ്ങളിലേക്ക് മുഖം
തിരിചിരിക്കാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു
 

9. ആയുസിന്റെ അവസാന നിമിഷങ്ങളില്‍
കൊതിച്ചതോന്നു മാത്രമായിരുന്നു
സ്നേഹമാര്‍ന്ന ഒരു തലോടല്‍
ഏതോ നിമിഷത്തില്‍ വിട്ടു പിരിഞ്ഞ അമ്മയെ
കാത്തിരുന്നിട്ടു കാര്യമില്ല
കണക്ക് പറഞ്ഞെല്ലാം എഴുതി വാങ്ങി
അടക്കം ചെയ്യാനുള്ള കാശിന്റെ
വരവ് ചെലവ് കൂട്ടുന്ന മക്കളെ കാത്തിരിക്കാം
ഒടുവില്‍ അവസാന നിമിഷത്തില്‍
സ്വപ്നമായി വന്നു തലോടിയത് അമ്മതന്നെ
നാവിലൂരിയ അവസാന തുള്ളി വെള്ളത്തിന്‌
അമ്മിഞ്ഞപ്പാലിന്റെ മധുരവും


posted by
നിരഞ്ജന്‍ തംബുരു (സുജിത്ത് തംബുരു)