എവിടെയായിരുന്നു ഞാന്‍ ആദ്യമായി അവരെ കണ്ടത്.ബാലുവിന്റെ നിര്‍മലച്ചിറ്റയെ.എം.എസ്.എം കോളേജിലെ പാര്‍ട്ട് ടൈം സ്വീപെര്‍ ജോലി തീര്‍ത്തു വീട്ടുജോലികള്‍ക്കായി കിതച്ചു കൊണ്ടോടുമ്പോള്‍ പലപ്പോഴും അവര്‍ എന്റെ മുന്നില്‍ പെടാരുണ്ടായിരുന്നു..അവിടെയായിരുന്നുവോ.
അതോ ഹോസ്പിറ്റലിനു മുന്നില്‍ മുഴിഞ്ഞ സാരിയുടെ കോന്തല കൊണ്ട് മുഖം മറച്ചു ബാലുവിനായി കാത്തിരിക്കുംപോഴോ..
പോലീസുകാരു
ടെ കൈകളില്‍ തൂങ്ങി ഇടറുന്ന കാലുകളില്‍ അവന്‍ പിച്ച വെച്ച് നീങ്ങുമ്പോള്‍ ഓടി അവന്റെ അടുത്തേക്ക് ചെല്ലുന്ന നിര്മലയോ.
പലയിടങ്ങളിലും ഞാന്‍ അവരെ കണ്ടു കൃത്യമായി ഓര്‍ക്കുവാന്‍ കഴിയുന്നില്ല.അവര്‍ സുന്ദരിയായിരുന്നു. അതാവണം ഞാന്‍ അവരെ ശ്രദ്ധിച്ചതും ..അവരുടെ കണ്ണുകള്‍ നിറയാറില്ല എന്ന് തോന്നുന്നു..കാരണം ഞാന്‍ കണ്ടിട്ടില്ല .ഉണ്ണിക്കണ്ണന്റെ നടയിലെ പ്രസാദത്തിനു ദക്ഷിണ നല്‍കിയ മുഷിഞ്ഞു നാറിയ രണ്ടു രൂപ നോട്ടു നീലകണ്ഠന്‍ പൂജാരി പുച്ഛത്തോടെ തിരികെയെല്‍പ്പിക്കുംപോള്‍ നിര്‍മലയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ദൈന്യതയായിരുന്നില്ല.തീര്‍ത്ത പുച്ഛം.പൂജാരിയുടെ മുഖത്തുള്ള പരിഹാസത്തെ വെല്ലുന്ന പുച്ഛം.തോറ്റുകൊണ്ടെയിരിക്കുംപോളും ജയിക്കാനായി ജനിച്ചവളെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുമ്പോലെ അവര്‍ എന്റെ മുന്നില്‍ .
നിര്‍മല എന്നെ വല്ലാണ്ട് ആകര്‍ഷിച്ചിരുന്നു.അത് കൊണ്ടാവാം ഞാന്‍ അവരറിയാതെ അവരുടെ പിറകെ യാത്ര പോയതും.എന്റെ ഈ കഥയുടെ താളുകളിലേക്ക് ഞാന്‍ അവരെ പിടിച്ചു കയറ്റുമ്പോളൊക്കെ വല്ലാത്തൊരു ശക്തിയോടെ അവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു...നിസന്ഗത.. അത് നിര്‍മല എടുത്തണിഞ്ഞ ആ മുഖംമൂടിയുടെ മാറ്റ് കൂട്ടുകയായിരുന്നു.പക്ഷെ അത് വെറുമൊരു മുഖം മൂടി മാത്രമായിരുന്നില്ലേ നിര്‍മലാ.കഷ്ടതയുടെ ആ അടുക്കള ചായ്പ്പിനുള്ളില്‍ പുകക്കരി പുരണ്ടു കരുവാളിച്ചു തുടങ്ങിയ മുഖം കൈകളില്‍ ചേര്‍ത്തുവെച്ച് ഒരു പക്ഷെ നീ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും അല്ലെ..ആരും കാണാതെ.എന്റെ വാശിയുടെ മുന്നില്‍ മാത്രം തോറ്റു പോകുകയായിരുന്നു നിര്‍മല.അവള്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രമാണെന്നറിഞ്ഞു കൊണ്ട് തന്നെ.
ആ കഥക്കൂട്ടില്‍ നിറഞ്ഞതു ബാലു മാത്രം.അവളുടെ ലക്ഷ്മിചെചിയുടെ മകന്‍ ബാലു.ആ കഥ തുടങ്ങുമ്പോള്‍ ബാലുവുമൊത്തു കോളേജിലേക്ക് ഒരു യാത്രയായിരുന്നുവെങ്കില്‍ ഒടുക്കം എലുമ്പിച്ച കാലുകള്‍ പൂട്ടിയ ദൃടമായ ചങ്ങലകളായിരുന്നു.ആദ്യസീനില്‍ ഞാന്‍ കണ്ട സൈക്കിള്‍ യാത്രയില്‍ നിര്‍മല ചിരിച്ചു കൊണ്ടേയിരുന്നു.ഇത് വരെയും ഞാന്‍ കണ്ടിട്ടില്ലാത്ത നിര്‍മലയുടെ ആ ചിരി.ബാലുവിന്റെ പിന്നിലിരുന്നു അവന്റെ തോളില്‍ കൈ വെച്ചവള്‍ പറഞ്ഞു.''
ബാലൂട്ടാ നിന്റെ ചിറ്റ വിളി കേട്ട് പിള്ളേരൊക്കെ അങ്ങനെ വിളിക്കണ്.എനികങ്ങു ചമ്മലാ.പക്ഷേങ്കില് തൂപ്പുകാരിയെ അങ്ങനെ ചിലരൊക്കെ വിളിക്കണ കേക്കുമ്പോ എന്തോ ഒരു സന്തോഷം.''
ബാലുവിന്റെ മുഖത്തപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു.
പിന്നീട് ..വിധ്യാര്തിരാഷ്ട്രീയത്തിന്റെ പുതിയ വഴികളില്‍ ,അതിന്റെ ഭ്രാന്തമായ ചിന്തകളിലേക്ക് ബാലഭാസ്കര്‍ എന്ന ചെറുപ്പക്കാരന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കോളേജ് വരാന്തയില്‍ നെഞ്ചിടിപ്പോടെ അത് നോക്കി നിര്‍മല നില്‍പ്പുണ്ടായിരുന്നു .പോലീസ് കേസുകളിലേക്ക് അവന്റെ രാഷ്ട്രീയം അവനെക്കൊന്ടെതിക്കുംപോള്‍ ഇന്നത്തെ കാലത്ത് ഇത്തിരി രാഷ്ട്രീയമില്ലണ്ട് ജീവിക്കാന്‍ ആവില്ല ച്ചിറ്റെ എന്ന അവന്റെ വാക്കില്‍ ആശ്വാസം കണ്ടെത്തി..'ആ ലോകമറിയാത്ത തൂപ്പുകാരി.'
അന്നൊരുനാള്‍ ... ബഹളങ്ങള്‍ക്കിടയിലൂടെ കിതച്ചുകൊണ്ടവര്‍ ഓടി..ബാലുവിന്റെ അരികിലെതാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..എവിടെക്കൊക്കെയോ ഓടിയൊളിക്കുന്ന വിദ്യാര്‍ഥിക്കൂട്ടങ്ങളില്‍ തട്ടി അവര്‍ താഴെ വീഴുമ്പോള്‍ ...അവരുടെ ഒരു കൈപ്പാടകലെ ബാലുവിനെ വലിച്ചിഴച്ചു കൊണ്ട് പോലീസുകാര്‍ പോകുകയായിരുന്നു.ഒരു കൂട്ടം പോലീസുകാര്‍ കാവല്‍ നിന്ന റഹീമിന്റെ മൃതദേഹത്തില്‍ നിന്നുമോഴുകി ഇറങ്ങിയ ചോര അപ്പോള്‍ കോളേജിലെ പഞ്ചാരമണലില്‍ അലിഞ്ഞു ചെരുകയായിരുന്നു.
അന്ന് മുതല്‍ നിര്‍മല ഓടിത്തളരുകയായിരുന്നു.മെന്റല്‍ ഹോസ്പിടലിന്റെ ഷോക്കിംഗ് റൂമില്‍ ബോധം മറയും മുന്‍പ് അവന്‍ ചിറ്റെ.. എന്നലറി വിളിച്ചപ്പോള്‍ കാവല്‍ നിന്ന പോലീസുകാര്‍ക്ക് കാതിലെ കമ്മലൂരി നല്കിയിട്ടു അകത്തേക്ക് കയറിയ നിര്‍മല അപ്പോഴും കരഞ്ഞില്ല.സാക്ഷികളോ കൂട്ടുപ്രതികളോ ഇല്ലാത്ത കേസില്‍ മാനസിക രോഗത്തിന്റെ ആനുകൂല്യം ബാലുവിന് ജയിലിനു പുറത്തേക്കുള്ള വാതിലായപ്പോള്‍ കൈവിലങ്ങുകള്‍ അവനു കാല്‍ചങ്ങലകളായി മാറി.ദ്രവിച്ചു തുടങ്ങിയ ആ തറവാടിന്റെ ചിതല്‍ തിന്ന ചുവരുകള്‍ അവന്റെ നട്ടപ്രാന്തിന്റെ കോപ്രായങ്ങള്‍ കുത്തിക്കുരിക്കാനുള്ള കാന്‍വാസുകളായി.കാല്‍ചങ്ങലകള്‍ അവനു മണിക്കിലുക്കങ്ങളും.നിര്‍മല വാരിക്കൊടുത്ത പടചോറ് അവന്‍ എപോളും തട്ടിഎറിയും.ഓരോ അരിമണികളായി അവള്‍ പെരുക്കിയെടുക്കുംപോള്‍ അലറിച്ചിരിച്ചു കൊണ്ട് അവന്‍ പറയും. ''ചിറ്റെ ചിറ്റെ ഉറുമ്പിനു കൊടുക്ക് ..ഉറുമ്പിനു കൊടുക്ക്.''
മറു ചിരിയോടെ അപ്പോള്‍ നിര്‍മല പറയും .''ബാലൂട്ടാ ഉറുമ്പിനു വിശക്കണില്ലാന്നു...''
സന്തോഷിന്റെ സന്ദര്‍ശനം അത് മാത്രമായിരുന്നു ഏക ആശ്വാസം ബാലുവിന്റെ കൂട്ടുകാരന്‍ .ചിറ്റെ എന്ന് തന്നെയായിരുന്നു അവനും അവളെ വിളിച്ചത്.ഇടയ്ക്കിടെ ബാലുവിനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകെണ്ടപ്പോള്‍ ഒരു കൈ താങ്ങായി അവനുമുണ്ടാകും.പണം നല്‍കി സഹായിക്കാന്‍ അവന്‍ ശ്രമിച്ചപ്പോലോക്കെ ഒരു ചിരിയോടെ അവള്‍ അത് നിഷേധിച്ചു.തോല്‍ക്കാന്‍ നിര്‍മല ഒരുക്കമായിരുന്നില്ല എവിടെയും.അത് കൊണ്ടാണല്ലോ ഞാന്‍ ആദ്യം പറഞ്ഞത് അവര്‍ എന്നെ വല്ലാണ്ട് ആകര്‍ഷിച്ചു എന്ന്.
ഒരിക്കല്‍ സന്തോഷുമായി സംസാരിക്കുമ്പോള്‍ നിര്‍മല ഒരു തമാശപറഞ്ഞു.കേള്‍ക്കാന്‍ രസമുള്ളൊരു തമാശ.''ബാലൂട്ടന്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ എന്തൊക്കെയോ പറയുന്നു.''ഞാനല്ല ഞാനല്ല സന്തോഷാ..ഞാന്‍ കുത്തിയില്ല എനികറിയില്ല സാറന്മാരെ.''എന്താ സന്തോഷ് ഇതിന്റെ അര്‍ഥം..എനിക്ക് മനസിലായില്ലാട്ടോ അതാ നിന്നോട് ചോദിച്ചേ''.അപ്പോള്‍ സന്തോഷിന്റെ മുഖത്തെ ഭാവം എന്തായിരുന്നു.എനിക്കറിയില്ല.കാരണം അവന്‍ എനിക്ക് വെറുമൊരു കഥാപാത്രം മാത്രം.നിര്‍മലയുടെ കഥയില്‍ ഒന്നിനുമല്ലാതെ വന്നു പോകുന്നൊരു കഥാപാത്രം...അന്ന് പുറത്തെക്കിറങ്ങിപ്പോയ സന്തോഷിന്റെ തല കുനിഞ്ഞിരുന്നു.പിന്നീടൊരിക്കലും ചിറ്റെ എന്ന വിളിയോടെ ആ പടി കടന്നില്ല അവന്‍ .
ആ തമാശ പറച്ചിലിന് മറുപടിയായി സന്തോഷ് ..നിര്മലക്ക് പുതിയൊരു പേര് നല്‍കി.ചിറ്റ എന്ന പേരിനു പകരം 'തെവിടിശി'.. പുതിയ വിളിപ്പേര്.പുച്ഛം കലര്‍ന്നൊരു ചിരിയായിരുന്നു മറുപടി.ആ ചിരി നിലക്കാതെ അവള്‍ സന്തോഷിനോട് പറഞ്ഞു.'' മോനെ നീയുമൊരു ഈയാംപാറ്റയാ..എന്നെയും ന്റെ ബാലുനെയും പോലെ വെളിച്ചത്തിന്റെ തിളക്കം കണ്ടു തീയിലേക്ക് പറന്നു വീണു കരിഞ്ഞടങ്ങാന്‍ പോകുന്ന വെറുമൊരു ഈയാംപാറ്റ.ഞങ്ങള്‍ അടങ്ങി.നിനക്ക് കരിയാന്‍ ഇനിയും വെളിച്ചം ബാക്കി.നിമിഷങ്ങളും.അത് കൊണ്ട് നീ പറന്നോ..
ഇളകിതുടങ്ങിയ വാതിലിലെ മുട്ടിവിളികളും പ്രലോഭനങ്ങളും അസഭ്യങ്ങളും സഹിച്ചു ആ വാതിലിനോടു ചേര്‍ത്ത് ഉരല്‍ വലിച്ചിട്ട് അതിന്റെ മുകളിലിരുന്നു ഉറങ്ങാതെ ഉറങ്ങുന്ന ഞാനോ തെവിടിശി.സന്തോഷ് ഒന്ന് ചോദിക്കട്ടെ മോനെ.പകല്‍ സ്നേഹത്തോടെ ചിറ്റ എന്ന് വിളിച്ചിട്ട് രാത്രികളില്‍ എന്റെ വാതിലില്‍ മുട്ടി വിളിക്കാന്‍ നീയും ഉണ്ടായിരുന്നോ...''
നിര്‍മലയുടെ കണ്ണുകളില്‍ രണ്ടു നീര്‍തുള്ളികള്‍ ഇരുണ്ടു കൂടി.ഞാന്‍ ഭയന്നു .അവള്‍ കരയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.എന്റെ കഥാപാത്രം ബോള്‍ഡ് ആണ് .അവള്‍ ഒരിക്കലും കരയാന്‍ പാടില്ല.ജീവിതം പഠിച്ചേടുതിട്ടു അതില്‍ കഥയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശുംഭനായ കഥാകാരന്റെ സ്വാര്‍ഥത.അല്ലെ..
അന്ന് മഴ പെയ്തിരുന്നു.രാത്രി തുടര്‍ച്ചയായി മഴ പെയ്തിരുന്നു.ലൈറ്റിലേക്ക് പറന്നിറങ്ങുന്ന ഈയാം പാറ്റകളെ നോക്കിയിരുന്നു ബാലു പൊട്ടിച്ചിരിച്ചു.ഓരോരുത്തരും ചിറകറ്റു വീഴുമ്പോള്‍ കൌതുകത്തോടെ അവന്‍ എന്നമെടുത്തു.
''ചിറ്റെ ദേ പാറ്റയെ ലൈറ്റ് കൊല്ലുന്നു.''
നിര്‍മല പറഞ്ഞു''ബാലൂട്ടാ ഈയാമ്പാറ്റകള്‍ ചാവേറുകളാണ്.ശത്രുവിന്റെ ശക്തി തിരിച്ചറിയാണ്ട് അവന്റെ താവളത്തില്‍ ആക്രമിക്കാനിറങ്ങുന്ന മരണം ഭയക്കാത ചാവേറുകള്‍ .ഒരിക്കലും ജയിക്കാത്ത യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നോര്‍.എന്നെയും..നിന്നെയും പോലെ..''
ഭ്രാന്തിന്റെ മൂര്ച്ചയിലും കൌതുകത്തോടെ അവന്‍ ചോദിച്ചു.''അപ്പൊ നമ്മളും ചാകില്ലേ?''
''എന്താ ബാലൂട്ടനു ചാകാന്‍ പേടിയാ.ചിറ്റയില്ലേ കൂടെ.''
ചിറകറ്റു വീണിട്ട് നനഞ്ഞ തറയിലൂടെ ഇഴഞ്ഞു നീങ്ങാന്‍ ശ്രമിക്കുന്നൊരു ഈയാംപാറ്റയെ നോക്കിയിരുന്നു കൊണ്ടവന്‍ പറഞ്ഞു.''ചിറ്റ ചാകുവാണേല്‍ ഞാനും ചാകാം.''
അടുക്കള ചായ്പ്പിനുള്ളില്‍ തൈരില്‍ കുഴച്ച പടചോറിലേക്ക് കയ്യിലവശേഷിച്ച അവസാനത്തെ നാണയത്തുട്ടുകള്‍ പെറുക്കി കൂട്ടി വാങ്ങിയ വിഷം ഒഴിച്ച് കുഴക്കുംപോളാണ് ഞാന്‍ അവളുടെ അടുത്ത് ചെന്നത്.ആദ്യമായി അവള്‍ കരയുന്നത് ഞാന്‍ കണ്ടു.കന്നുനീര്തുള്ളികള്‍ ആ പടചോറില്‍ ഉപ്പായി അലിഞ്ഞു ചേരുന്നു.എന്റെചോദ്യങ്ങള്‍ക്ക് ഒരു പൊട്ടിത്തെറിയായിരുന്നു മറുപടി.എന്റെ ജീവിതം നിങ്ങളല്ല തീരുമാനിക്കുന്നത് എന്ന ആക്രോശത്തോടെ അവളെന്നെ ആട്ടിയകറ്റി.
കോപത്തോടെ ഞാന്‍ പറഞ്ഞു.''നിര്‍മല.. നിന്നെ സൃഷ്ടിച്ചത് ഞാനാണെങ്കില്‍ നീ എങ്ങനെ ജീവിക്കണം എന്ന് ഞാന്‍ തീരുമാനിക്കും.നീ ഒരിക്കലും മരിക്കില്ല.നിന്നെ കൊല്ലാന്‍ എനിക്കാവില്ല.കാരണം എനിക്ക് നിന്നെ അത്രക്കിഷ്ടമാണ്.''
എനിക്കപ്പോള്‍ അഹങ്കാരം. അവളുടെ മുഖത്തപ്പോള്‍ തീത്ത പുച്ഛമായിരുന്നു .നീലകണ്ഠന്‍ പൂജാരിയെയും സന്തോഷിനെയും നിശബ്ധരാക്കിയ അതെ പുച്ഛം.
അടുത്ത പ്രഭാതത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനുമുണ്ടായിരുന്നു.ആകാശത്തിലേക്ക് മിഴികള്‍ പായിച്ചു ഈയാംപാറ്റചിറകുകളില്‍ പോതിഞ്ഞവന്‍ കിടന്നു.ബാലു..പൊട്ടിച്ചെടുത്ത ചങ്ങലകള്‍ ഉണ്ടാക്കിയ മുറിവുകള്‍ അവന്റെ കാലുകളില്‍ കട്ട പിടിച്ചു കിടന്നു.അപസ്മാരത്തില്‍ പുറത്തെത്തിയ നുരയും പതയും അവന്റെ ഭ്രാന്തും ജീവനുമായിരുന്നു.മഴവെള്ളം നിറഞ്ഞ കണ്ണുകള്‍ തുറന്നു വെച്ചവന്‍ നോക്കുകയാവണം .ചിറ്റ കൂടെ വന്നിട്ടുണ്ടോ എന്ന്.
ആള്‍ക്കൂട്ടത്തില്‍ നിര്‍മല തിരയുന്നത് എന്നെയാണ് ..ഒളിക്കാന്‍ സ്ഥലമില്ലാതെ ഞാന്‍ വിയര്‍ത്തു .. കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍ എന്നെ .നിര്‍മല ഒന്ന് പുഞ്ചിരിച്ചു.ചിരിക്കണോ എന്നറിയാണ്ട് ഞാന്‍ നിന്നുപോയി.കുഴച്ചു വെച്ച പടചോരില്‍ ഉറുമ്പുകള്‍ ചത്ത് കൂട്ടമായി ഇരിക്കുന്നുണ്ടായിരുന്നു.ബാലുവിനെപ്പോലെ.ബാലുവിന്റെ തുറന്ന കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ ഒരു രഹസ്യം പറയും പോലെ എന്നോട് പറഞ്ഞു.''ഈയാം പാറ്റ ''
അത് കേട്ടതായി ഭാവിക്കാതെ ഞാന്‍ തിരികെ നടക്കുമ്പോള്‍ നിര്‍മല ചിരിക്കുന്നുണ്ടായിരുന്നു.
പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്മലയെ കണ്ടത്.ഉടുത്തൊരുങ്ങി ആഭരണങ്ങളുടെ പകിട്ടില്‍ ഇറങ്ങി വന്ന നിര്‍മലയുടെ ഞാന്‍ അറിഞ്ഞ സൌന്ദര്യം പൂര്‍ണമായി നഷ്ടമായിരിക്കുന്നു എന്നെനിക്ക് തോന്നി.വാതിലില്‍ നിന്നിരുന്ന ആ ആഡംബര വാഹനത്തിലേക്ക് കയറും മുന്‍പ് അവരെന്നെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
''നുണക്കഥ എഴുത്തുകാരന്‍ കഥ കേള്‍ക്കാന്‍ വന്നതാകും അല്ലെ.പക്ഷെ എന്റെ ഈ രാത്രികള്‍ നിങ്ങള്‍ക്ക് സ്വന്തമല്ല..തിരക്കൊഴിയുമ്പോള്‍ ഞാന്‍ നിങ്ങളെ തെടിയെത്താം ...കഥകള്‍ പറയാന്‍ ..കഴുകന്മാര്‍ കൊത്തിവലിച്ച മാംസത്തിന്റെ കഥകള്‍ ..കാര്‍ അകന്നു പോകുമ്പോള്‍ അറിയാതെ ഞാന്‍ ചിരിച്ചു പോയി.
''നിര്‍മലയും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു ..''
നിരഞ്ജന്‍ തംബുരു(സുജിത്ത് മുതുകുളം )