2013, നവംബർ 7, വ്യാഴാഴ്‌ച

എനിക്കു തണുക്കുന്നു..


എനിക്ക് തണുക്കുന്നു 
ഞാന്‍  പറഞ്ഞിരുന്നതല്ലേ എനിക്കു തണുപ്പിനെ ഭയമാണെന്ന് 
എന്തിനാണ് എന്നെ ഈ ഇരുട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്..?
കണ്ണുകളിലെ കള്ളം കണ്ടു പിടിക്കപ്പെടുമെന്നു 
ഭയന്നിട്ടാണോ?
അതോ ഈ ഇരുട്ടില്‍ മുഖം കാണാണ്ട്
സംസാരിക്കാനോ?

മുഖം കാണാണ്ടിരിക്കാം 
കാരണം 
നിന്‍റെ മുഖം കാണുമ്പൊള്‍ ഞാന്‍ ചിരിച്ചു പോകും 
എന്‍റെ കണ്ണുകളിലേക്കു നോക്കിയിരുന്നു
നീ പറഞ്ഞ കള്ളങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍
സത്യമായും ഞാന്‍ ചിരിച്ചു പോകും 
നിന്‍റെ ഈ മുഖംമൂടി വലിച്ചുകീറി ദൂരെക്കെറിയാന്‍ കൊതിയുന്ടെനിക്ക് 
പക്ഷെ നിന്‍റെ രക്തം എന്നെ വേദനിപ്പിക്കും 

നിന്നെ വീണ്ടും  കാണുമ്പൊള്‍ ചോദിയ്ക്കാന്‍ ഉറപ്പിച്ചൊരു ചോദ്യം 
നീ എനിക്കു സമ്മാനിച്ചത്‌ പ്രണയമായിരുന്നുവോ  
അതോ നീ അതിനെ പ്രണയം എന്ന പേര് 
ചൊല്ലി വിളിച്ചതോ 
ഇതെന്റെ രക്തമാണ് ..നിനക്ക് വേണ്ടി മാത്രം 
എന്നു ഞാന്‍ എഴുതി വെചപ്പോള്‍  
ഒരു തുള്ളി ബാക്കി വെക്കാതെ നീയെന്നെ 
അത് പങ്കു വെച്ചിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല 
കഴുത്തിലെ കുരുക്കു മുറുകുമ്പോള്‍ 
ഞാന്‍ ഒന്നു ചിരിച്ചിരുന്നു 
കാരണം നീ ഒരിക്കലെങ്കിലും കരയുമെന്ന വിശ്വാസം 
നീ കരഞ്ഞിരുന്നുവോ 
ഇല്ല നീ കരഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ 
ആ കുരുക്കിനെ ശപിചെനെ 

ഇനിയുമെന്തിനു കപടതയുമായി എനിക്കു ചുറ്റും 
ഒന്നു പ്രദക്ഷിണം വെക്കാന്‍ പോലും നിനക്കറിയില്ലല്ലോ
പറഞ്ഞില്ലേ എനിക്കു തണുക്കുന്നുണ്ടെന്ന്
ഇനിയെന്നെ സ്വപ്നത്തിലേക് വിളിച്ചു വരുത്തരുത് 
ഇനി..ഞാനുറങ്ങുന്ന പെട്ടിക്കുള്ളിലേക്കു 
ചോണനുറുമ്പുകളെ  കടത്തി വിടരുത് 
അതെന്നെ അസ്വസ്ഥമാക്കും ...

ദേവദാസി എന്ന പേരാണ് കൂടുതല്‍ നിനക്ക് ചെറുക 
തെരുവില്‍ മാംസം വില്‍ക്കുന്ന ദേവദാസി യല്ല   
മാംസത്തിന്റെ കണക്കു പറയാത്ത ദേവദാസി 
പോകും മുന്‍പൊരിക്കല്‍ കൂടി പറയുന്നു 
ദയവായി എന്നെ തിരിച്ചു വിളിക്കരുത്...
കഴിയില്ലെങ്കിലും ഞാന്‍ വരാന്‍ ശ്രമിച്ചു പോകും..
കാരണം നിനക്കറിയാത്ത പ്രണയതിന്റെ അര്‍ഥം എനിക്കറിയാം 

പോസ്റ്റ്‌ ബൈ 
നീരാഞ്ജനം (സുജിത്ത് മുതുകുളം )

1 അഭിപ്രായം: