2016, മാർച്ച് 3, വ്യാഴാഴ്‌ച

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍
***************************************
ഇരുട്ടില്‍ കമ്പികള്‍ക്കിടയിലൂടെ
ആകാശം നോക്കി കിടന്നാല്‍
ഉറങ്ങിപ്പോകുമത്രേ
ഈനാശുവിന്റെ ഐഡിയ ആണത്.
ഒറ്റപ്പെടുമ്പോള്‍ നിഴല്
മാത്രമാണ് ഇവിടെ കൂട്ട്..
വെറുതെ പ്രതീക്ഷിക്കാം
ഈനാശു തിരിചെത്തുമെന്നു ..
ഇപ്പോള്‍ നിലാവിന്റെ വെട്ടത്തില്‍
എവിടെയോ ഓടിളക്കുന്നുണ്ടാകും
ആ നന്മയുള്ള കള്ളന്‍ ...
വാതിലിലൂടെ ലാത്തി കുത്തി റോന്തു ചുറ്റുന്ന
ഗാര്‍ഡിന്റെ കാലുകള്‍ക്ക് ഇടര്ച്ചയുടെ താളം
ആരോടോ പിടിച്ചു വാങ്ങി മോന്തിയ റമ്മിന്റെ രൂക്ഷ ഗന്ധം
രണ്ട് നക്ഷത്രങ്ങള്‍ എന്നെത്തന്നെ നോക്കി ചിരിക്കുന്നു
ആദ്യം വെറുപ്പ്‌ തോന്നിയത് മുത്തശിയോട്..
നക്ഷത്രങ്ങള്‍ അച്ഛനമ്മമാരാണെന്നു പറഞ്ഞു തന്നെ മുത്തശികഥകളോടും
പിന്നെ വെറുപ്പ്‌ തോന്നിയത് അമ്മയോടും...
ചോര ഉണങ്ങാത്ത കത്തി ഇപ്പോളും കയ്യിലുണ്ടേങ്കില്‍ ..
അതിലൊന്നിനെ ലക്ഷ്യം വെച്ചു എറിയാമായിരുന്നു
ഭക്ഷണപാത്രത്തില്‍ താളമടിച്ചു ആരോ സന്യാസിനി മൂളുന്നു...
അത് ശ്രദ്ധിക്കാതെ നക്ഷത്രങ്ങളോട് വിളിച്ചു പറഞ്ഞു
അമ്മെ ഞാന്‍ നിങ്ങളെയും വെറുക്കുന്നു
സെല്ലിലെ കമ്പികളില്‍ ലാത്തി കൊണ്ടുള്ള ശക്തമായ പ്രഹരം
മദ്യത്തിന്റെ മണമുള്ള ആക്രോശം
പുതപ്പിനടിയിലേക്കു ചുരുണ്ട് കയറുമ്പോള്‍
കരഞ്ഞില്ല
എന്തോ വല്ലാത്തൊരു ഉന്മാദം
നായിന്റെ മോന്‍ ..
മദ്യ ലഹരിയിലും സത്യം പറഞ്ഞ പോലീസേമ്മാന്‍
അനിയത്തിക്കുട്ടിയുടെ അടഞ്ഞ കണ്ണുകളില്‍ നിന്നും
ഒലിച്ചിറങ്ങിയ കണ്ണീരിനു ചോരയുടെ ചുവപ്പ്
ജന്മം തന്നവന്റെ കാമപ്രാന്തിന്റെ കറയാണത്
തിരിച്ചറിയാന്‍ വൈകിപ്പോയി
കെട്ടഴിച്ചു താഴെക്കിറക്കുംപോള്‍
അമ്മയുടെ ശരീരം പഞ്ഞിക്കെട്ടു പോലെയിരുന്നു
മൂടി വെക്കാന്‍ ശ്രമിച്ച രഹസ്യങ്ങളും പേറി
ദേഹം ഉപേക്ഷിച്ചു ദേഹി പോയപ്പോള്‍
അറിഞ്ഞിരുന്നുവോ ഈ മകന്‍ അച്ഛനെയും അവിടെക്കയക്കുമെന്നു
കൂട്ടിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ ഒരുത്തരം ..
കൊന്നു ..ജനിപ്പിച്ചവനെ തന്നെ ..ഒന്നല്ല 18 കുത്ത്
18 കൊല്ലം മകനായതിന്റെ പാപം തീരാന്‍ 18 കുത്ത്
നെഞ്ചിനുള്ളില്‍ അനിയത്തി പൊട്ടിച്ചിരിച്ചു ..
ആരോ ഉള്ളിലിരുന്നു പറഞ്ഞു
ആകാശത്തിലെ പറവകള്‍ വിതക്കുന്നില്ല കൊയ്യുന്നില്ല
അവര്‍ ഗോവിന്ദച്ചാമിമാര്‍ക്ക് വക്കാലത്ത് പറയുന്നു
എനിക്കൊരു മുഴം കയറു തരൂ ...
ഒരു ദിവസത്തേക്ക് തുറന്നു വിടൂ
എനിക്കൊരു ആരാച്ചാരാകണം
ഉറക്കത്തിലെപ്പോഴോ അമ്മ വന്നു
ചെവിയിലോതി
നക്ഷത്രങ്ങളില്‍ ഒന്നു അനിയത്തിയാണെന്നു
സ്വപ്നത്തില്‍ ഞാന്‍ ഒരു ആരാച്ചാരുടെ വേഷമണിഞ്ഞു
ചുട്ടി കുത്തി പുറത്തേക്കിറങ്ങുമ്പോള്‍
പുറത്തു കുട്ടിക്കൂറയുടെ മണവുമായി
കുളിച്ചൊരുങ്ങി ആ ഒറ്റക്കയ്യന്‍
മുഖത്തേക്ക് കറുത്ത വസ്ത്രം ഇട്ടു മൂടുമ്പോള്‍
അയാളോ ഞാനോ ആരോ ഒരാള്‍ ചിരിച്ചിരുന്നു ..
മരണം ഉറപ്പായവന്റെ നിസഹായതയുടെ ചിരി
ആ ഇരുണ്ട മുറിയില്‍ നിന്നും
ആ ശരീരാവയവം മുറിച്ചെടുത്തു
ദൂരെക്കെരിയുംപോള്‍ ആരോടെന്നില്ലാതെ പറഞ്ഞു
അവിടെ സന്മനസുള്ള സ്ത്രീജനങ്ങള്‍ക്ക് സമാധാനം.

പൊട്ടിച്ചിരിച്ചു കൊണ്ട് തിരികെ
സെല്ലിലേക്ക് കയറുമ്പോള്‍..
റമ്മിന്റെ മണമുള്ള പ്രിയപ്പെട്ട
പോലീസുകാരന്‍ കൂര്‍ക്കം വലിക്കുന്നു..
എന്റെ മനസ്സില്‍ നടന്ന ഉരുള്‍ പൊട്ടല്‍ അറിയാതെ
ഞാന്‍ വീണ്ടും ഒരു കൊലപാതകം
ചെയ്തത് അറിയാതെ
ആകാശത്തിലെ പറവകള്‍
എവിടെയോ ഹാലെലൂയ പാടുന്നു ..
കൂട്ടിനു അടുത്ത സെല്ലിലെ പാത്രത്തിന്റെ താളവും


ബൈ
നിരഞ്ജന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ